പൊതുവിദ്യാഭ്യാസം മൂന്നുഘട്ടങ്ങളായി; പാഠ്യപദ്ധതി രേഖയിലെ ശുപാർശകൾ ഇവയെല്ലാം

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസനയം നിർദേശിച്ച സ്‌കൂൾ വിദ്യാഭ്യാസ ഘടന നിരസിച്ച് കേരളം. നാലുഘട്ടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസത്തെ വേർതിരിച്ചാണ് എൻ.ഇ.പി. നിർദേശം. എന്നാൽ, പൊതുവിദ്യാഭ്യാസം മൂന്നുഘട്ടങ്ങളായി വേർതിരിക്കണമെന്ന് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണ കരടു ചട്ടക്കൂട് ശുപാർശ ചെയ്യുന്നു.

കേന്ദ്രം നിർദേശിച്ചപോലെ നിലവിലെ അഞ്ചു വയസ്സിനു പകരം ആറാമത്തെ വയസ്സിൽ ഒന്നാം ക്ലാസ് പ്രവേശനം സാധ്യമാവുന്ന തരത്തിൽ മാറ്റം ശുപാർശ ചെയ്തിട്ടുണ്ട്. പഠനപ്രവർത്തനങ്ങളുടെ മികവ് കൈവരിക്കാൻ ഒരു ക്ലാസിൽ പരമാവധി 20 കുട്ടികളെ വരെ പ്രവേശിപ്പിച്ചാൽ മതിയെന്ന ശുപാർശയും കരട് ചട്ടക്കൂട് മുന്നോട്ടുവെയ്ക്കുന്നു.

സൈബർനിയമം ഉൾപ്പെടെയുള്ളവ പാഠ്യപദ്ധതി ഉള്ളടക്കമാക്കണം. സാമൂഹികസേവനം, രോഗപ്രതിരോധം, ശുചിത്വം, ദുരന്തനിവാരണം, പ്രഥമശുശ്രൂഷ, റോഡ് സുരക്ഷ, ബാലനീതിനിയമം, മാനസികാരോഗ്യം തുടങ്ങിയവയും ഉള്ളടക്കത്തിൽ ഉൾപ്പെടുത്തണം. ക്ലാസ് മുറിയിൽ സഹവർത്തിത്വപഠനം, അന്വേഷണാത്മക പ്രവർത്തനങ്ങൾ, കുട്ടികളുടെ ജനാധിപത്യരീതിയിലുള്ള പ്രകടനങ്ങൾ എന്നിവയ്ക്കു മതിയായ ഭൗതികസൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടാവണം. കുട്ടികളുടെ എണ്ണം കുറവാണെങ്കിൽ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മറ്റു വിദ്യാലയങ്ങളുമായി സംയുക്തപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സൗകര്യമൊരുക്കാമെന്നും പാഠ്യപദ്ധതിരേഖയിൽ നിർദ്ദേശിക്കുന്നു.