തൊട്ടതെല്ലാം പൊന്നാക്കുന്ന ഇന്ദ്രവസന്തം.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പകർന്നാട്ടം നടത്തുന്നവരുടെ തട്ടകമാണ് മലയാള സിനിമ. നടനായും വില്ലനായും കോമേഡിയനായും എല്ലാം വേഷപ്പകർച്ച നടത്താൻ മോളിവുഡിലെ അഭിനേതാക്കളെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരു സംഘം ഉണ്ടോ എന്ന് സംശയമാണ്. 90 കാളിൽ ൽ നമ്മെ ചിരിപ്പിച്ച 23 ൽ നമ്മെ അത്ഭുതപ്പെടുത്തിയ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒരു പുഞ്ചിരികൊണ്ടുപോലും നമ്മെ കരയിച്ച ഇന്ദ്രജാലം – ഇന്ദ്രൻസ്.
കുമാരപുരത്തുകാരനായ കെ സുരേന്ദ്രൻ ഇന്ന് കേരളത്തിന്റെ സ്വന്തം ഇന്ദ്രൻസാണ്.

തയ്യൽക്കാരനിൽ നിന്ന് അഭിനയ സാമ്രാട്ടിലേക്കുള്ള പാത അനായാസം വെട്ടിത്തുറന്ന അത്ഭുത പ്രതിഭ.കയ്യിൽ കിട്ടിയ കഥാപാത്രങ്ങളിലൂടെ എല്ലാം സങ്കോചങ്ങളില്ലാതെ ജീവിച്ച നടൻ. ദൂരദർശനിൽ സംപ്രേഷണം ചെയ്‌ത കളിവീട് എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്കുള്ള കടന്നുവരവ്. ആദ്യകാലങ്ങളിലെ ചിത്രങ്ങളിലൂടെ ഹാസ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്‌തിരുന്ന ഇന്ദ്രൻസ് തന്റെ ശബ്ദം കൊണ്ടും ശരീരം കൊണ്ടും ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു.

ഇന്ദ്രൻസ് എന്ന മെലിഞ്ഞ ശരീരവും നിറപുഞ്ചിരിയുമുള്ള പച്ചയായ മനുഷ്യനെയും അതിലുപരി അതുല്യമായ അഭിനയപാടവത്തെയും മലയാളി എന്നും ഹൃദയത്തിലാണ് സൂക്ഷിക്കുന്നത്. ‘കഥാവശേഷനി’ലൂടെ പക‌ർന്നാടിയ കള്ളൻ കൊച്ചാപ്പി എന്ന കഥാപാത്രത്തിലൂടെയാണ് കോമേഡിറോളുകൾ മാത്രമല്ല എല്ലാ സ്വഭാവമുള്ള കഥാപത്രങ്ങളും ഈ മനുഷ്യന് അനായാസമാണെന്ന് സിനിമാലോകം തിരിച്ചറിഞ്ഞത്. പിന്നീട് തേടിയെത്തിയതെല്ലാം ഗൗരവമുള്ള കഥാപാത്രങ്ങൾ, പക്ഷെ തനിക്കെന്നുമിഷ്ടം കോമഡി കഥാപാത്രങ്ങളാണെന് അദ്ദേഹം പല തവണ പറഞ്ഞു വച്ചു.

മലയാള സിനിമാലോകത്തിലെ എണ്ണം പറഞ്ഞ അഭിനേതാക്കൾക്ക് അയാൾ കുപ്പായം തുന്നി എന്നാൽ സ്നേഹം കൊണ്ട് മലയാളികൾ തുന്നി കൊടുത്ത കുപ്പായമിട്ട മഹാനടനാണ് ഇന്ദ്രൻസ്. അഭിനയ ജീവിതത്തിന്റെ നാലുപതിറ്റാണ്ട് പിന്നിടുമ്പോൾ , ‘വൺ മാൻ ഷോ’യിലെ നീർക്കോലി നാരായണനും, ‘കല്യാണ സൗഗന്ധിക’ത്തിലെ കൃഷ്ണൻ കുട്ടിയും ‘കുബേര’നിലെ അബ്ദുവും ‘അത്ഭുത ദ്വീപി’ലെ ചന്ദ്രപ്പനും, ‘പഞ്ചാബി ഹൗസി’ലെ ഉത്തമനും തുടങ്ങി ‘സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്’, ‘പച്ചക്കുതിര’, ‘മധുചന്ദ്രലേഖ’, ‘കങ്കാരു’ , ‘വെള്ളിത്തിര’ അങ്ങനെ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ ഹാസ്യത്തിന്റെ അതിരുഭേദിച്ച കൊമേഡിയൻ.

നോട്ടംകൊണ്ടും നിൽപ്പുകൊണ്ടും പല്ലുകാട്ടിയുള്ള ചിരികൊണ്ടും നമ്മളെ പൊട്ടിച്ചിരിപ്പിച്ച ഇന്ദ്രൻസ് പിന്നീട് നമ്മുടെ കണ്ണുകളെ ഭയപ്പെടുത്തി ഒടുവിൽ കരയിച്ചു. മാന്ത്രികൻ എന്നല്ലാതെ മറ്റെന്തുപേരിട്ടാണ് അയാളെ നാം വിളിക്കുക. ഒലിവറിന്റെ പുഞ്ചിരിയിൽ കണ്ണുനിറയാത്ത മലയാളിയില്ല, ‘അഞ്ചാം പാതിര’യിലെ റിപ്പർ ജയാനന്ദനെ, ‘ആളൊരുക്ക’ത്തിലെ പപ്പു പിഷാരടിയെയും ‘2018’ ലെ അന്ധനായ ഭാസിയും ഒരിക്കലും മലയാളി മറക്കില്ല, പന്ത്രണ്ടാം വയസിൽ തയ്‌ക്കാൻ തുടങ്ങിയ ഇന്ദ്രൻസ് സിനിമാലോകത്തെ മുൻനിര താരങ്ങൾക്ക് ഒട്ടേറെ കുപ്പായങ്ങൾ തുന്നി, എന്നിട്ടും തനിക്കായൊന്ന് തുന്നിയില്ല. ഒടുവിൽ അയാൾക്ക് തുന്നേണ്ടി വന്നു.

സ്വയം തയ്ച്ച കോട്ടുമിട്ട് അയാൾ ഏഷ്യയുടെ ഏറ്റവും പരമോന്നതമായ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ റെഡ് കാർപറ്റിലൂടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുവാൻ നടന്നു ചെന്നു. കുടക്കമ്പിയെന്നും നീർക്കോലിയെന്നും വിളിച്ചിരുന്ന ആ മനുഷ്യന്റെ വാക്കുകൾക്ക് മാഹാരഥന്മാരുടെ പ്രൗഢ വേദി കയ്യടികൊണ്ടു മൂടി. വെയിൽമരങ്ങൾ കണ്ടു തീർത്ത കാണികൾ അയാൾക്ക് മുന്നിൽ എഴുന്നേറ്റു നിന്നു. ഒപ്പം മികച്ച നടനുള്ള സിംഗപ്പൂർ സൗത്ത് ഏഷ്യൻ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

2023 ലെ 69 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഹോം എന്ന മലയാള ചിത്രത്തിലെ ഒലിവർ എന്ന അച്ഛൻ കഥാപാത്രമായി ജീവിച്ച ഇന്ദ്രൻസിന് സ്പെഷ്യൽ ജൂറി പരാമർശം ലഭിച്ചു. സൂചിയും നൂലുമെന്ന തന്റെ ആത്മകഥയിൽ പാലവില കൊച്ചുവേലുമകൻ തയ്യൽക്കാരനായ കെ സുരേന്ദ്രൻ, ഇന്ദ്രൻസ് എന്ന നടനായ കഥപറയുകയാണ്. തന്റെ ജീവിതം നിറമുള്ള കുപ്പായമാക്കിയ സൂചിയും നൂലും അയാൾ ഇന്നും കരുതലോടെ കാത്തുവയ്ക്കുകയാണ്. തൊട്ടതൊക്കെ പൊന്നാക്കുന്ന ഇന്ദ്രവിസ്മയം, വീണ്ടും വീണ്ടും തേച്ചുമിനുക്കിയ നടനിലേക്കുള്ള അഭിനയജീവിത യാത്ര എണ്ണിയാൽ തീരാത്ത ചിത്രങ്ങളിലൂടെ ഇനിയുമുണ്ടാകട്ടെ.