ഏഷ്യകപ്പ് : പാകിസ്ഥാനെ പരാജയപ്പെടുത്തി ശ്രീലങ്ക ഫൈനലിൽ

ഏഷ്യാ കപ്പിന്റെ ഫൈനലിൽ ശ്രീലങ്ക. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ രണ്ട് വിക്കറ്റിന് തോറ്റ് പാകിസ്ഥാൻ പുറത്തായി. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തിനോടുവിലാണ് ശ്രീലങ്ക തകർപ്പൻ ജയം നേടിയത്. മഴമൂലം വൈകിയ മത്സരം 45 ഓവറാക്കി ചുരുക്കിയാണ് തുടങ്ങിയത്.

ഫഖർ സമാനെ തുടക്കത്തിൽ തന്നെ നഷ്ടമായ പാകിസ്ഥാനെ മുന്നോട്ട് നയിച്ചത്‌ അബ്ദുള്ള ഷെഫീക്കും ബാബർ അസമും മുഹമ്മദ് റിസ്വാനും സ്കോർബോർഡുമാണ്. ഷെഫീക്ക് 52ഉം അസം 29ഉം റൺസെടുത്തു.

27.4 ഓവറിൽ 5ന് 130 റൺസ്‌ എന്ന മത്സരത്തിന്റെ ഘട്ടത്തിൽ വീണ്ടും മഴ രസം കൊല്ലിയായെത്തി. പിന്നാലെ മത്സരം 42 ഓവറാക്കി വീണ്ടും ചുരുക്കുകയായിരുന്നു. പിന്നീട് ട്വന്റി20 ശൈലിയിൽ പാകിസ്താൻ അടിച്ചുതകർത്തു. അവസാനം വരെ പോരാടി നിന്ന മുഹമ്മദ് റിസ്വാൻ 86 പുറത്താകാതെ നിന്നു. ഇഫ്തിക്കർ അഹമ്മദിന്റെ 47 കൂടി ആയപ്പോൾ പാകിസ്താൻ മോശമല്ലാത്ത സ്കോറിലെത്തി. 42 ഓവർ പൂർത്തിയാകുമ്ബോൾ പാകിസ്താൻ 7ന് 252 റൺസെടുത്തു.

പിന്നീട് ബാറ്റിങ്ങിൽ ശ്രീലങ്കയുടെ ലക്ഷ്യം 42 ഓവറിൽ 252 റൺസായി പുനഃക്രമീകരിച്ചു. വിക്കറ്റ് വീഴുമ്ബോഴും റൺസ്‌ വേഗത്തിലെടുക്കാനാണ് ശ്രീലങ്ക ശ്രദ്ധിച്ചത്. 35.1 ഓവറിൽ ലങ്കൻ സ്കോർ 210ൽ നിൽക്കെയാണ് മെൻഡിൻസ് പുറത്താകുന്നത്. അതുവരെ ലങ്കയുടെ കൈയിലായിരുന്ന മത്സരം പിന്നീടങ്ങോട്ട് ആശങ്കയിലായി. തുടർച്ചയായി വിക്കറ്റുകൾ വീണു. അവസാന ഓവറിൽ ഏട്ട് റൺസായിരുന്നു ലങ്കയ്ക്ക് വേണ്ടിയിരുന്നത്. അവസാനം ചരിത് അസലങ്കയുടെ പോരാട്ടത്തിൽ വിജയിച്ച് ശ്രീലങ്ക ഫൈനലിലേക്ക് എത്തുകയായിരുന്നു.

എന്നാൽ ഇന്ത്യ – പാകിസ്ഥാൻ ഫൈനൽസ് എന്ന സ്വപ്ന മത്സരമാണ് നഷ്ടമായത്. ഇതോടുകൂടി ഫൈനൽസിൽ ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള മത്സരം നടക്കും.