ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ പരിശോധ ; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും

ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ അധികൃതര്‍ പരിശോധന നടത്തുന്നു. ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ജൂലൈ 22ന് ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ടു പൂട്ടുകയും ഷട്ടര്‍ റോപില്‍ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. ഒറ്റപ്പാലം സ്വദേശിയായിരുന്നു സംഭവത്തിന് പിന്നില്‍ എന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ക്കായി ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.പ്രതി ഹൈമാസ്സ് ലൈറ്റുകളുടെ ടവറിലും എര്‍ത്ത് വയറുകളിലുമാണ് താഴുകള്‍ സ്ഥാപിച്ചത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തില്‍ താഴുകള്‍ കണ്ടെത്തിയത്. ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ താഴുകള്‍ കാണുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച ശ്രദ്ധയില്‍പ്പെട്ടത്. യുവാവ് കടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.കെഎസ്ഇബിയുടെ പരാതിയില്‍ ഇടുക്കി പോലീസ് കേസെടുത്തു. പ്രതി വിദേശത്തേക്ക് കടന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. അതിനിടെ സുരക്ഷാ വീഴ്ചയില്‍ പൊലീസിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ഡാമില്‍ സുരക്ഷാ വീഴ്ചയുണ്ടായി ഒന്നരമാസം പിന്നിട്ടശേഷമാണ് വിവരം പുറത്തറിയുന്നത്.