തിരുവനന്തപുരം: ഒരു വിഭാഗം റേഷൻ വ്യാപാരികൾക്ക് കർശന മുന്നറിയിപ്പുമായി മന്ത്രി ജി ആർ അനിൽ. കടയടപ്പ് സമരം നടത്തുന്ന റേഷൻ വ്യാപാരികൾക്കാണ് മന്ത്രി മുന്നറിയിപ്പ് നൽകിയത്. അർഹരായ കാർഡ് ഉടമകൾക്ക് റേഷൻ നിഷേധിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിലേയ്ക്ക് കടക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റേഷൻ നിഷേധിച്ചുകൊണ്ടുള്ള സമര പരിപാടികളിൽ നിന്ന് വ്യാപാരികൾ പിന്തിരിയണമെന്നും അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയത്ത് കടകളിൽ റേഷൻ വിതരണം നടക്കാത്ത സാഹചര്യമുണ്ടായാൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സർക്കാരിന്റെ കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് 11 മാസമായുള്ള കുടിശിക അനുവദിക്കുക, ഇ-പോസ് മെഷീനിൽ നിരന്തരമുണ്ടാകുന്ന തകരാറുകൾ പരിഹരിക്കുക, ശമ്പള പരിഷ്‌കരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികൾ സമരം നടത്തുന്നത്. മന്ത്രി ജി ആർ അനിൽ സമരം പ്രഖ്യാപിച്ച സംഘടനയിലെ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇവർ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഭാഗികമായ ധാരണയുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ വ്യാപാരികൾ സമരവുമായി മുന്നോട്ടുപേകാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, റേഷൻ വ്യാപാരി സംയുക്ത സമിതി സമരത്തിൽ നിന്ന് വിട്ടുനിൽക്കും.

