മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ലാ,ഇരട്ട മുഖമെന്ന് ഷാഫി പറമ്പിൽ

സോളാര്‍ കേസില്‍ പീഡന ആരോപണം തള്ളിയുള്ള സിബിഐ റിപ്പോര്‍ട്ടിനെ ചൊല്ലി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന്മേല്‍ ചൂടേറിയ ചര്‍ച്ച. കോണ്‍ഗ്രസില്‍ നിന്നും ഷാഫി പറമ്പില്‍ സഭയില്‍ കത്തിക്കയറി. നട്ടാല്‍കുരുക്കാത്ത നുണകളുടെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി, തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചവര്‍ മാപ്പ് പറയണം, മുഖ്യമ്രന്തി ആദ്യം ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയണം, വ്യാജമായി ഉണ്ടാക്കിയ അഞ്ച് കത്തുകളുടെ പേരിലാണ് വേട്ടയാടല്‍ നടത്തിയത്, ആറാമത്തെ കത്ത് പി.സി ജോര്‍ജിനാണ് നല്‍കിയത്. അതില്‍ ഉമ്മന്‍ ചാണ്ടിയെ കാണാല്‍ ക്ലിഫ് ഹൗസില്‍ ചെന്നപ്പോള്‍ അദ്ദേഹം ധരിച്ചിരുന്ന വസ്ത്രത്തിന്റെയും തന്റെ വസ്ത്രത്തേയും വര്‍ണിച്ചുകൊണ്ടുള്ള കത്ത്, അത് അന്നത്തെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ താനും ഉപയോഗിച്ചുവെന്ന് പി.സി ജോര്‍ജും മൊഴി നല്‍കിയിട്ടുണ്ട്. പി.സി ജോര്‍ജിനെ പോലെയുള്ള പൊളിറ്റിക്കല്‍ വേസ്റ്റിനെ കൂട്ടുപിടിച്ചാണ് ഉമ്മന്‍ ചാണ്ടിയെ സിപിഎം വേട്ടയാടിയത്.നിയമസഭയ്ക്ക് അകത്തും പുറത്തും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. വി.എസ് അച്യുതാനന്ദനെ പോലെയുള്ളവര്‍ ഹീനമായ ഭാഷ ഉപയോഗിച്ചു.ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതില്‍ രാഷ്ട്രീയമായി സിപിഎം കേരള ജനതയോട് മാപ്പ് പറയണം, രാഷ്ട്രീയ ഗൂഢാലോചന പരിശോധിക്കണമെന്നൂം ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു