ആലുവ പീഡനക്കേസ് : പ്രതി തിരുവനന്തപുരം സ്വദേശിയെന്ന് സംശയം

കൊച്ചി : ആലുവയിൽ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന് സംശയം. ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്കായുള്ള ഊർജിതമായ തെരച്ചിലാണ് നടക്കുന്നത്. ചില മോഷണക്കേസിലും ഇയാൾ പ്രതിയാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. വീട്ടിൽ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലർച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത വാർത്ത ഇന്ന് പുലർച്ചെയാണ് പുറത്തുവന്നത്. കാണാതായ കുട്ടിയെ നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു.

ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. ബിഹാർ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയുടെ അച്ഛൻ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് പോയതിനാൽ അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജനൽവഴി കൈയ്യിട്ട് വാതിൽ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങിയശേഷം വാതിൽ പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു.

പ്രതി കുട്ടിയുമായി പോകുന്നതിനിടെ കരച്ചിൽ കേട്ടാണ് സമീപവാസികൾ വിവരമറിയുന്നത്. ശബ്ദം കേട്ട് സമീപവാസി പുറത്തേക്ക് നോക്കിയപ്പോൾ ഒരാൾ കുട്ടിയുമായി ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇതോടെ മറ്റുള്ളവരെ വിവരമറിയിച്ച് തിരച്ചിൽ ആരംഭിച്ചു. ഇതോടെ പ്രതി കുട്ടിയെ സമീപത്തെ വയലിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് വിവരം.

തിരച്ചിലിനിറങ്ങിയ നാട്ടുകാർ ചോരയൊലിച്ചനിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വിവസ്ത്രയായി കരഞ്ഞുകൊണ്ടുവന്ന കുട്ടി ഹിന്ദിയിലാണ് സംസാരിച്ചത്. ഇതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണെന്ന് വ്യക്തമായത്. തുടർന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ വീടിന്റെ വാതിൽ പുറത്തുനിന്ന പൂട്ടിയിട്ടനിലയിലായിരുന്നു. തുടർന്ന് വീട് തുറപ്പിച്ചു. കുട്ടിയെ കണ്ട അമ്മ ഞെട്ടി നിലവിളിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാർ പൊലീസിനെ വിളിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രതിക്ക് വേണ്ടി തിരച്ചിൽ വ്യാപിപ്പിച്ച പൊലീസിനു മണിക്കൂറുകൾക്കുള്ളിൽ തന്നെ തോട്ടുമുഖം ഭാഗത്തുനിന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി. കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി.