ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച സംഭവം : സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രൻ

കൊച്ചി: ആലുവയിൽ ഉറങ്ങികിടന്ന പെൺകുട്ടിയെ വീട്ടിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവം കേരളത്തിന്‌ തന്നെ നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടെന്നും പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീടിനുള്ളിൽ പോലും നമ്മുടെ പെൺമക്കൾക്ക് രക്ഷയില്ലെന്ന അവസ്ഥായി കഴിഞ്ഞു. ആലുവയിൽ അഞ്ചരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് അടുത്ത ഹൃദയഭേദകരമായ വാർത്ത വന്നിരിക്കുന്നത്. അതിഥികളെന്ന് വിളിച്ച് കൊട്ടിഘോഷിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ക്ഷണിക്കുന്ന സർക്കാർ അവരുടെ പിഞ്ചുമക്കളെ വേട്ടക്കാർക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറ‍ഞ്ഞു.

കഴിഞ്ഞ ദിവസം യുപിയിൽ അധ്യാപിക കുട്ടിയെ മർദിച്ച സംഭവത്തിൽ വിദ്യാർത്ഥിയെ കേരളത്തിൽ പഠിപ്പിക്കാൻ തയ്യാറാണെന്ന് പറഞ്ഞ സർക്കാർ ആദ്യം ഇവിടെയുള്ള കുഞ്ഞുങ്ങൾക്ക് സംരക്ഷണമാണ് ഒരുക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ലഹരി മാഫിയകളും ക്രിമിനലുകളും അഴിഞ്ഞാടുമ്പോൾ പോലീസ് ഉറങ്ങുകയണ് എന്ന് കുറ്റപ്പെടുത്തിയ സുരേന്ദ്രൻ യുപി മോഡലിൽ ശക്തമായ നടപടി എടുക്കണം എന്നും ആവശ്യപ്പെട്ടു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ ക്രിമിനലുകളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു. പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും കാര്യത്തിൽ രാജസ്ഥാനുമായി മത്സരിക്കുകയാണ് കേരളമെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.