പുടിനുമായി കൂടിക്കാഴ്ച്ച നടത്താൻ കിം ജോങ് ഉന്‍ റഷ്യയിലേക്ക്

റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെ കാണാന്‍ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യയിലേക്ക് പോകും. യുക്രൈന്‍ അധിനിവേശം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആശങ്കകള്‍ക്കിടെയാണ് രണ്ട് നേതാക്കളും സന്ദർശിക്കാനൊരുങ്ങുന്നത്.
ഉത്തരകൊറിയയോട് ചേര്‍ന്നുള്ള തുറമുഖ നഗരമായ വ്‌ലാഡിവോസ്റ്റോക്കില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

നൂതന ആയുധങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനും ആയുധങ്ങളുടെ വ്യാപാരത്തിനായി കരാറുണ്ടാക്കുന്നതിനുമാണ് കിം പുടിനെ കാണുന്നത് എന്നാണ് പുറത്ത് വരുന്ന അഭ്യൂങ്ങൾ. നൂതന സാറ്റലൈറ്റ്, ന്യൂക്ലിയര്‍ അന്തര്‍വാഹിനി സാങ്കേതികവിദ്യ എന്നിവയും പീരങ്കികളും ടാങ്കുകളും ഉള്‍പ്പെടെയുള്ള യുദ്ധസംബന്ധിയായ കാര്യങ്ങളും ഇരുരാജ്യങ്ങളും കൈമാറ്റം ചെയ്‌തേക്കുമെന്നും വിവരമുണ്ട്.

ഉത്തരകൊറിയയുമായി സംയുക്ത സൈനികാഭ്യാസം നടത്താനുള്ള റഷ്യയുടെ നീക്കങ്ങക്ക് പിന്നാലെയാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച്ച. ഉത്തരകൊറിയവിട്ട് അപൂര്‍വമായി മാത്രമേ കിം ജോങ് ഉന്‍ സഞ്ചരിക്കാറുള്ളൂ അതുകൊണ്ട് തന്നെ ഈ കൂടിക്കാഴ്ച്ച ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
ആയുധങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുന്നതിനായി റഷ്യയും കൊറിയയും തമ്മില്‍ ചില രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഒരു നേതാക്കളുടെയും കൂടികാഴ്ച്ച പല രാജ്യങ്ങളെയും ആശങ്ങയിലാക്കാൻ സാധ്യതയുണ്ട്.