തിരുവനന്തപുരം: എ ഐ ക്യാമറ വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ എസ് ആർ ഐ ടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെറും 100 കോടി രൂപയ്ക്ക് താഴെ നടപ്പിലാക്കാവുന്ന പദ്ധതിക്കാണ് സർക്കാർ 232 കോടിയായി തുക വർദ്ധിപ്പിച്ചു നൽകിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് പ്രതിപക്ഷം തെളിവുസഹിതം പുറത്തു കൊണ്ടുവന്നെങ്കിലും സർക്കാർ പ്രതിപക്ഷ എതിർപ്പ് മറികടന്ന് മുന്നോട്ട് പോകുകയാണുണ്ടായത്. തുടർന്നാണ് പ്രതിപക്ഷനേതാവും താനും ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടിയന്തിര വാദം കേട്ട കോടതി ഇടക്കാല ഉത്തരവിലൂടെ എസ്ആർഐടിക്ക് സർക്കാർ തുക അനുവദിച്ചു നൽകുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടയിലാണ് കമ്പനി കോടതിയെ സമീപിക്കാതെ സർക്കാരിനെ സമീപിച്ച് ആദ്യ ഗഡു ലഭ്യമാക്കണമെന്ന് കത്ത് നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ എസ്ആർഐടിക്ക് അനുകൂലമായി തീരുമാനമെടുക്കാൻ സർക്കാർ അണിയറയിൽ നീക്കം നടത്തുന്നത് ഒത്തുകളിയല്ലാതെ മറ്റെന്താണെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു പങ്കാളിയായിട്ടുള്ളതാണ് ഇതിലൊരു കമ്പനിയെന്നത് ഇതിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

