ബംഗളുരു : വിക്രം ലാൻഡറിൽ നിന്നുള്ള ആദ്യ വിവരങ്ങൾ പങ്കുവെച്ച് ഐ എസ് ആർ ഒ. ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവ മേഖലയ്ക്ക് അടുത്തുള്ള താപ വസ്തുക്കളുടെ വിവരമാണ് ഐ എസ് ആർ ഒ പങ്കുവെച്ചിരിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ 10 മീറ്റർ ആഴത്തിൽ ഇറങ്ങുന്ന കൺട്രോൾഡ് പെനട്രേഷൻ മെക്കാനിസം വഴിയാണ് പഠനങ്ങൾ നടക്കുന്നത്. ലാൻഡറിൽ താപനില അളക്കുന്നതിനായി 10 തരത്തിലുള്ള സെൻസറുകൾ ഉണ്ട്. ഇതുവഴി പഠനം നടത്തിയ ഗ്രാഫുകളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.
ചന്ദ്രോപരിതലത്തിന്റെ വിവിധ ആഴങ്ങളിലെ താപവ്യതിയാനങ്ങൾ ഗ്രാഫിലൂടെ കാണിക്കുന്നത് ആദ്യമായാണ് . അഹമ്മദാബാദിലെ വി എസ് എസിയുമായി ചേർന്ന് സ്പേസ് ഫിസിക്സ് ലബോറട്ടറി ആണ് വിവരങ്ങൾ ഗ്രാഫ് വഴി വികസിപ്പിച്ചെടുത്തത്. വരാൻ പോകുന്ന രണ്ടാഴ്ച നിർണായകം ആണെന്നും ലഭിക്കുന്ന വിവരങ്ങൾ ഉടനെ വെളിപ്പെടുത്തുമെന്നും ഇസ്രോ മേധാവി വ്യക്തമാക്കിയിരുന്നു. ചന്ദ്രയാനിൽ നിന്നുള്ള ഡാറ്റകൾ ഡൗൺലോഡ് ചെയ്യാൻ നാലു മണിക്കൂറുകളോളം വേണ്ടതിനാൽ ആശയവിനിമയം സങ്കീർണമായ കാര്യമാണ്.
ചന്ദ്രനെ കാണാൻ കഴിയുന്ന സമയത്ത് മാത്രമാണ് ഡാറ്റകൾ ഇന്ത്യയിലേക്ക് നേരിട്ട് ലഭിക്കുന്നത്. ചന്ദ്രന്റെ അസ്തമയത്തിനുശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഗ്രൗണ്ട് സ്റ്റേഷൻ വഴിയാണ് വിവരങ്ങൾ ലഭ്യമാകുന്നത്. ഇവിടെ നിന്നും ഐ എസ് ആർ ഒ ആസ്ഥാനത്തേക്ക് ഡാറ്റകൾ കൈമാറാൻ സമയമെടുക്കും എന്നുമാണ് ഇസ്രോ മേധാവി വ്യക്തമാക്കിയത്.

