കെഎസ്ഇബിയുടെ ഡാറ്റാ അക്വസിഷൻ പദ്ധതി താളം തെറ്റിയെന്ന് വെളിപ്പെടുത്തി സി എ ജി

തിരുവനന്തപുരം : കെ ഫോൺ പദ്ധതിയ്ക്കായി ഒപ്റ്റിക് ഗ്രൗണ്ട് കേബിളിട്ടതിൽ കരാറുകാരുടെ വീഴ്ച മൂലം കെഎസ്ഇബിയുടെ ഡാറ്റ അക്വസിഷൻ പദ്ധതി താളം തെറ്റിയെന്ന് വ്യക്തമാക്കി സിഎജി. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതി സമയത്ത് തീർപ്പാക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടും പണി ഇഴഞ്ഞെന്ന ആരോപണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കെഎസ്ഇബിയുടെ റിലയബിൾ കമ്മ്യൂണിക്കേഷൻ പദ്ധതിയിലൂടെ 110 കെ വി യിലും അതിനു മുകളിലുമുള്ള സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കാനാണ് പദ്ധതിയിട്ടത്. കേഫോണിന് ആവശ്യമുള്ള ഒപ്റ്റിക്കൽ ഗ്രൗണ്ട് കേബിൾ ഇടാൻ തീരുമാനിച്ചപ്പോൾ പണി കുറയ്ക്കാൻ വേണ്ടിയാണ് കെഎസ്ഇബിയും ഒപ്പം ചേർന്നത്.

പാർട്ട് എയായി കെ ഫോണും പാർട്ട്‌ ബിയായി കെഎസ്ഇബിയും ടെൻഡർ വിളിച്ച് ബെൽ കൺസോർഷ്യത്തിന്റെ മേൽനോട്ടത്തിൽ പണി ആരംഭിച്ചു. ആകെ 48 കേബിളുകൾ ഉള്ളതിൽ 24 എണ്ണം കെഫോണിനും 24എണ്ണം കെഎസ്ഇബിയ്ക്കും നൽകി. പദ്ധതിയ്ക്കുള്ള 147 കോടി തുകയിലെ പകുതിയായ 73 കോടി രൂപ അനുവദിക്കുകയും ചെയ്തു. റിലയബിൾ കമ്മ്യൂണിക്കേഷൻ പദ്ധതിക്കായി കെഎസ്ഇബി നിശ്ചയിച്ച ടൈംലൈൻ 2019 മെയ് മുതലുള്ള 36 മാസക്കാലമായിരുന്നു. 2022 ൽ പൂർത്തിയാക്കേണ്ട പദ്ധതിയാണ് കരാറുകാരുടെ അനിശ്ചിതത്വം കാരണം മെല്ലെ പോയതെന്നാണ് ഓഡിറ്റിൽ വ്യക്തമാക്കുന്നത്.

പണി തീർക്കാനായി പല അവലോകനയോഗങ്ങൾ കൂടിയെങ്കിലും ആവശ്യമുള്ള സാധനങ്ങൾ പോലും സമയത്തെത്തിക്കാൻ കരാറുകാർ തയ്യാറായില്ല എന്നാണ് സി എ ജി വെളിപ്പെടുത്തുന്നത്. ഉപകരാറുകാർ അടക്കമുള്ള പദ്ധതിയിൽ ഗുരുതരഅലംഭാവം കെ ഫോൺ നടത്തിപ്പ് കമ്പനിയായ കെ എസ് ഐ ടി ഐ എൽ നടത്തിയെന്ന് വിലയിരുത്തിയാണ് ഇക്കാര്യത്തിൽ വിശദീകരണം സി എ ജി തേടിയിരിക്കുന്നത്.