ഡെങ്കിപ്പനിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ട് ആർ ജി സി ബി

തിരുവനന്തപുരം : അന്തരീക്ഷ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡെങ്കി വൈറസ് മാരകമാകാമെന്ന പഠന വിവരം പുറത്തുവിട്ട് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ ജി സി ബി). കൊതുകുകളിൽ ഉയർന്ന താപനിലയിൽ വളരുന്ന ഡെങ്കിവൈറസ് കൂടുതൽ ശക്തിയേറിയതാണെന്നാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. ഡെങ്കിപ്പനിയുടെ തീവ്രത കുറയ്ക്കാനും രോഗത്തെ നിയന്ത്രിക്കാനുമുള്ള ഗവേഷണത്തിൽ ആഗോളതാപനം രോഗത്തെ വർധിപ്പിക്കുമെന്ന വിവരമാണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ വർഷവും 390 ദശലക്ഷം കേസുകൾ ഇതേ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകളും പഠനത്തിൽ പറയുന്നുണ്ട്.

കൊതുകിന്റെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിന്റെ കഴിവ് രോഗ വ്യാപനത്തിലെ പ്രധാനപ്പെട്ട ഘടകം ആണെന്ന് ഗവേഷണ സംഘത്തലവൻ ഡോക്ടർ ഈശ്വരൻ ശ്രീകുമാർ ലേഖനത്തിൽ പറയുന്നു. കൊതുകുകളുടെ ശരീര താപനില സ്ഥിരം അല്ല. അന്തരീക്ഷ താപനില അനുസരിച്ചാണ് അത് കൂടുകയും കുറയുകയും ചെയ്യുന്നത്. താപനില ഉയരുന്നത് കൊതുകിലെ വൈറസിന്റെ തീവ്രത കൂട്ടാൻ ഇടയാക്കും. കൊതുകിന്റെ കോശങ്ങളിൽ ഉയർന്ന ഊഷ്മാവിൽ വളർന്നുവരുന്ന വൈറസ് താഴ്ന്ന ഊഷ്മാവിൽ വളർന്നുവരുന്ന ഡെങ്കിവൈറസിനേക്കാള്‍ മാരകമാണ് എന്നിങ്ങനെയും ഗവേഷണത്തിൽ പറയുന്നുണ്ട്. അന്തരീക്ഷ ഊഷ്മാവ് കൂടിയ സാഹചര്യത്തിൽ ഇടയ്ക്ക് മഴ പെയ്യുന്നത് വൈറസുകൾ കൂടുതൽ മാരകമാകുന്നതിന് കാരണമാകുന്നതിനെകുറിച്ചും ആഗോളതാപനത്തിന്റെ കൂടിവരുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും പകർച്ചവ്യാധികളിൽ അതുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് പഠനം എടുത്തു പറയുന്നുണ്ട്.

ഡെങ്കിപ്പനി ചില സമയങ്ങളിൽ തീവ്രമായി മാറുന്നത് എന്തുകൊണ്ടാണെന്ന് പഠനം നടത്താനായിരുന്നു ഗവേഷകർ ശ്രമിച്ചത്. ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തിന് ഫലപ്രദമായ വാക്സിനോ ആന്റിവൈറലുകളോ പ്രാബല്യത്തിൽ ഇല്ലെന്ന് ആർ ജി സി ബി ഡയറക്ടർ പ്രൊഫസർ ചന്ദ്രഭാസ് നാരായണ പറഞ്ഞു. ജനിതകമാറ്റം നടത്തിയ എലികളെ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്. എലിയുടെ ശരീരത്തിൽ ഉയർന്ന താപനിലയിൽ വളർന്ന വൈറസ് രക്തത്തിലെ രോഗാണുവിന്റെ അളവ് വർദ്ധിപ്പിച്ചതായും കരൾ, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളിൽ കോശമാറ്റം ഉണ്ടാക്കിയതായും തെളിഞ്ഞു. ഇവ ഷോക്ക് സിൻഡ്രോമിനും ആന്തരിക രക്തസ്രാവത്തിനും കാരണമാകുന്നതായും പഠനം വിലയിരുത്തി.