വീണ ഐ ജി എസ് ടി അടച്ചെന്ന് തെളിയിച്ചാൽ മാപ്പ് പറയാൻ തയ്യാറാണെന്ന് മാത്യു കുഴൽനാടൻ എം എൽ എ

തിരുവനന്തപുരം : സിപിഎം നേതാവ് എ കെ ബാലന്റെ ആരോപണത്തിന് മറുപടിയുമായി മാത്യു കുഴൽ നാടൻ എം എൽ എ രംഗത്തെത്തി. വീണയുടെ കമ്പനി ഐ ജി എസ് ടി അടച്ചെന്ന് തെളിയിച്ചാൽ മാപ്പ് പറയാൻ താൻ ഒരുക്കമാണെന്ന് എം എൽ എ വ്യക്തമാക്കി. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ എ കെ ബാലൻ എന്തു ചെയ്യുമെന്ന് വ്യക്തമാക്കണമെന്നും കുഴൽ നാടൻ വിമർശിച്ചു.

പിണറായി വിജയന്റെ മകളുടെ കമ്പനി ഐ ജിഎസ്ടി അടച്ചെന്നു തെളിയിച്ചാൽ മാത്യു കുഴൽ നാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്നും മാപ്പ് പറയണമെന്നുമുള്ള എ കെ ബാലന്റെ ചോദ്യത്തിന് മറുപടിയായായിരുന്നു പ്രതികരണം. മുതിർന്ന നേതാക്കളായ പിണറായി വിജയനോടും എ കെ ബാലനോടും പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് പറയാൻ താൻ ആവശ്യപ്പെടില്ല. ഐ ജി എസ് ടി യുടെ കണക്ക് വിടാൻ പുറത്തുവിടാൻ ഞാൻ കാത്തിരിക്കുകയാണ്. എത്ര ദിവസം ഇതിനുവേണ്ടി കാത്തിരിക്കണം എന്നറിയില്ല. ഞാൻ രാഷ്ട്രീയത്തിൽ തുടക്കക്കാരനായതിനാൽ ഇപ്പോൾ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്ന് പറയുന്നത് വലിയ വെല്ലുവിളിയാണ്.

ഐ ജി എസ് ടി യുടെ കണക്കുകൾ വീണയോ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റോ പുറത്തുവിടണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. മൂന്നു ദിവസം കാത്തിരുന്നിട്ടും വിവരങ്ങൾ ഒന്നും ലഭിച്ചില്ല.1.72 കോടി രൂപ ഐ ജി എസ് ടി എനിക്ക് കിട്ടിയ വിവരങ്ങൾ അനുസരിച്ച് വീണയുടെ കമ്പനി അടച്ചിട്ടില്ല. പക്ഷേ ഞാൻ പറയുന്ന വസ്തുത തെറ്റാണെന്ന് തെളിഞ്ഞാൽ എന്റെ തെറ്റ് ഞാൻ ഏറ്റു പറയാൻ തയ്യാറാണ്. വീണയെപ്പോലെ ഒരു സംരംഭകയെ ബുദ്ധിമുട്ടിച്ചതിൽ അവരോട് മാപ്പ് പറയുമെന്നും മാത്യു കുഴൽ നാടൻ വിശദീകരിച്ചു.