മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; ഹർജിക്കാരനെതിരെ വിമർശനവുമായി ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ ഹർജിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത. ഹർജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഹർജിക്കാരൻ നല്കിയ ഇടക്കാല ഹർജിയിലാണ് വിമർശനം.

ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിൽ വ്യക്തത വേണമെന്ന് ഇടക്കാല ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിക്കാരൻ ലോകായുക്തയുടെ സമയം കളയുന്നുവെന്നായിരുന്നു മൂന്നംഗ ബഞ്ചിന്റെ വിമർശനം. കേസ് നീട്ടിക്കൊണ്ട് പോകുന്നതിൽ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാകുമെന്നും മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങൾ അന്വേഷിക്കാൻ കഴിയുമെന്നും ലോകായുക്ത വ്യക്തമാക്കി.

അതേസമയം, ഹർജിക്കാരന്റെ അഭിഭാഷകനെ കൊണ്ട് ഡിവിഷൻ ബഞ്ച് ഉത്തരവ് മൂന്നംഗ ബഞ്ച് വീണ്ടും വായിപ്പിച്ചു. കാര്യങ്ങളിൽ വ്യക്തത വന്നതിനാൽ ഇടക്കാല ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് ലോകായുക്ത ചോദിച്ചു. ദുരിതാശ്വാസ നിധിയിൽ തുക അനുവദിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിന്റെ ആണെന്നും വ്യക്തിപരമായ തീരുമാനമല്ലെന്നും അതിനാൽ ലോകായുക്ത പരിധിയിൽ വരുന്നതാണോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു സ്‌പെഷ്യൽ’പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.