തിരുവനന്തപുരം: ബാർ കോഴ കേസിന്റെ കാലത്തു പോലും, മേശപ്പുറത്തു കാശ് കൊണ്ടുവന്നു വച്ചിട്ട് അദ്ദേഹം അതു വാങ്ങിയിട്ടില്ല എന്ന് പറയുന്ന സർട്ടിഫിക്കറ്റ് തനിക്കുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. താൻ ഇന്നുവരെ കൈകൊണ്ടു കാശ് വാങ്ങിയിട്ടില്ല. അതിലും വിശുദ്ധിയോടെ ലോകത്താരും പാർട്ടി നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സംഭാവന സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ രസീതും കൊടുത്ത് കണക്കും വച്ചിട്ടുണ്ടാകും. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) ഉദ്യോഗസ്ഥരിൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ തങ്ങൾക്ക് പണം തന്നതുകൊണ്ട് പരിസ്ഥിതി ബോർഡ് എതിർക്കാൻ പാടില്ലെന്നുണ്ടോ. അപ്പോൾ ഇതിലുള്ളതെല്ലാം നേതാക്കൻമാരുടെ പേരുകളാണ്. സംഭാവനയാണോ അല്ലയോ എന്നുപോലും അറിയില്ല. ഇതൊക്കെ എത്രയോ കാലം മുൻപു നടന്നതാണ്. സംഭാവന വാങ്ങിയിട്ടുണ്ടെങ്കിൽ പാർട്ടി അതിനു രസീതും കൊടുത്തിട്ടുണ്ടാകും, കണക്കും വച്ചിട്ടുണ്ടാകും. അത്രയേ അതിൽ പറയാനുള്ളൂ. അല്ലാതെ അതിൽ വേറെ കാര്യമൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ആ പട്ടികയിൽ മാധ്യമ സ്ഥാപനങ്ങളുണ്ട്, പ്രസ് ക്ലബ്ബുകളുണ്ട്, മാധ്യമപ്രവർത്തകരുണ്ട്. ഒരു രാജ്യത്തെ 1030 വർഷത്തെ ചരിത്രത്തിന്റെ ഇടയിൽ ഇതുപോലുള്ള ചാരിറ്റിയുണ്ടാകും സ്‌പോൺസർഷിപ്പുണ്ടാകും പരസ്യമുണ്ടാകും. ഇവിടെ പ്രവർത്തിക്കുന്ന ഒരു കമ്പനിയല്ലേ അത്. എന്തെല്ലാം കാര്യങ്ങൾ അവർ സ്‌പോൺസർ ചെയ്തിട്ടുണ്ടാകും. നമ്മളെല്ലാം ഇങ്ങനെ വിശുദ്ധി വാദിക്കണോയെന്നും അതിൽ കാര്യമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

