ശാസ്ത്രത്തേക്കാൾ വലുത് വിശ്വാസമാണ് ;സ്‌പീക്കറുടെ പരാമർശം ഹൈന്ദവരുടെ ചങ്കിൽ തറച്ചെന്ന് സുകുമാരൻ നായർ

കോട്ടയം : സ്‌പീക്കറുടെ ഗണപതി വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് നായർ സർവീസ് സൊസൈറ്റി ആഹ്വാനം ചെയ്ത വിശ്വസംരക്ഷണ ദിനാചരണത്തിന് തുടക്കമായി. പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിലെത്തി സുകുമാരൻ നായർ വഴിപാടും പ്രാർത്ഥനയും നടത്തി. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ നാമജപ ഘോഷയാത്രയ്ക്കും എൻ എസ് എസ് തീരുമാനിച്ചിട്ടുണ്ട്. സ്‌പീക്കറുടെ പരാമർശം ഹിന്ദുക്കളുടെ ചങ്കിൽ തറച്ചെന്നും ഷംസീർ നടത്തിയത് ഹൈന്ദവ വിരോധമാണെന്നും എൻ എസ് എസ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ജാതിക്കാരെയും അംഗീകരിച്ച് ഹിന്ദുക്കൾ മുന്നോട്ട് പോകുമ്പോൾ ഇത്തരത്തിലുള്ള പരാമർശം ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമെന്ന് സുകുമാരൻ അഭിപ്രായപ്പെട്ടു. നായർ സമുദായം സുകുമാരന്റെ കീശയിലാണെന്ന് പറഞ്ഞ സി പി എം നേതാവ് ബാലനെതിരെ പ്രതികരിക്കാനും അദ്ദേഹം മറന്നില്ല . ബാലനൊക്കെ ആര് മറുപടി കൊടുക്കും എന്നായിരുന്നു എൻ എസ് എസ് പ്രസിഡന്റിന്റെ ആരോപണം. ഷംസീർ മാപ്പ് പറയണമെന്നും തങ്ങൾ ബി ജെ പിക്ക് എതിരല്ലെന്നും ഈ വിഷയത്തിൽ ബി ജെ പിയുടെ സമീപനം മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.