തിരുവനന്തപുരം: സംസ്ഥാനത്തെ ഇതര സംസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആലുവയിൽ അഞ്ചു വയസുകാരിയെ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേസിലെ പ്രതി അസഫാക് അലമിന് 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ജയിലിലടയ്ക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ക്രിമിനൽ പശ്ചാത്തലവുമുണ്ട്. സമീപകാലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട പല ക്രിമിനൽ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 31 ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ എത്ര പേർ ഇത്തരം ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് എന്ന് ആശങ്ക ഉയരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവരുടെ കൃത്യമായ എണ്ണമോ, പശ്ചാത്തലമോ ഒന്നും സർക്കാരിന്റെ പക്കലില്ല. 5 ലക്ഷം പേർ മാത്രമാണുള്ളത് എന്ന സർക്കാരിന്റെ ഔദ്യോഗിക കണക്കും 31 ലക്ഷം പേരുണ്ടെന്ന അനൗദ്യോഗിക കണക്കും തമ്മിലുള്ള പൊരുത്തക്കേട് മാത്രം മതി ഈ വിഷയത്തെ സർക്കാർ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസിലാക്കാൻ. 2016- 2022 കാലയളവിൽ 159 ഇതര സംസ്ഥാന തൊഴിലാളികൾ കൊലക്കേസ് പ്രതികളായിട്ടുണ്ട് എന്ന കണക്കും ഞെട്ടലുളവാക്കുന്നതാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ നിലവിൽ നിർബന്ധമല്ല. ഇവർക്ക് പൊലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റും നിലവിൽ ആവശ്യമില്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാർക്ക് ലൈസൻസില്ല. ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് വിശദമായ സർവെ നടത്താൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇവരുടെ വ്യക്തമായ ഐഡന്റിറ്റി സർക്കാരിന്റെ പക്കൽ ഉണ്ടാകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒരു കാരണവശാലും സംസ്ഥാനത്ത് കാലുകുത്താൻ അനുവദിക്കരുത്. അങ്ങനെയുള്ളവരെ അടിയന്തരമായി പുറത്താക്കാനും നടപടി സ്വീകരിക്കണമെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു.

