ഐസിസ് യുവതികള്‍ പിടിയിലായത് മുന്‍ എംഎല്‍എയുടെ വീട്ടിലെ റെയ്ഡിന്റെ തുടര്‍ച്ചയായി

കാസര്‍കോട്: ഐസിസ് പ്രചാരണത്തിന്റെ പേരില്‍ അറസ്റ്റിലായ യുവതികള്‍ എന്‍.ഐ.എ പിടിയിലായത് മുന്‍ എം.എല്‍.എയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശിനികളായ മിസ്ഹ സിദ്ദിഖും ഷിഫ ഹാരിസും പിടിയിലായത് കര്‍ണ്ണാടകത്തിലെ ഉള്ളാളിലെ മുന്‍ എം.എല്‍.എയുടെ വീട്ടില്‍ നടത്തിയ 12 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മുന്‍ എംഎല്‍എയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ കൊച്ചുമകന്‍ അമര്‍ അബ്ദുള്‍ റഹ്‌മാന്‍ ദിവസങ്ങള്‍ക്കു മുമ്പ് മംഗളൂരുവില്‍ പിടിയിലായിരുന്നു. ഇയാളുടെ ഉള്ളാളിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് തുടങ്ങിയവയിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മിസ്ഹയും ഷിഫയും അറസ്റ്റിലായത്. ഇവരുടെ പിതൃസഹോദരീപുത്രന്‍ മിസ്ബാഹ് അന്‍വര്‍ മാര്‍ച്ചില്‍ അറസ്റ്റിലായിരുന്നു. ഇയാളും കുടുംബവും തബ്ലീഗില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, ഹൂപ് എന്നീ സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ഇവരുടെ പ്രചാരണം.

ഐസിസ് റിക്രൂട്ടിംഗ് സാമൂഹ്യ മാധ്യമങ്ങള്‍വഴി നടക്കുന്നതിന്റെ തെളിവുകള്‍ ലഭ്യമായതോടെയാണ് എന്‍.ഐ.എയും തീവ്രവാദവിരുദ്ധ സ്‌ക്വാഡും നിരീക്ഷണങ്ങള്‍ ശക്തമാക്കിയത്.