ഒളിംപിക്‌സിന് തിരിതെളിഞ്ഞു, ഇന്ത്യന്‍ പതാകയേന്തി മന്‍പ്രീത് സിംഗും മേരി കോമും

ടോക്കിയോ: കോവിഡ് വെല്ലുവിളികള്‍ക്കിടയിലും ഒളിംപിക്‌സിന് ഗംഭീര തുടക്കം. ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലാണ് 32-ാം ഒളിംപിക്‌സിന് ഔദ്യോഗികമായി തിരിതെളിഞ്ഞത്. ബോക്‌സിംഗ് താരം മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗും പതാകയേന്തി ഇന്ത്യന്‍ നിരയെ നയിച്ചു.

ഗംഭീര കരിമരുന്ന് പ്രയോഗത്തോടെയും ലൈറ്റ് ഷോയോടെയും ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. പിന്നാലെ നടന്ന മാര്‍ച്ച് പാസ്റ്റില്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് താരങ്ങളും ദേശീയ പതാകയുമായെത്തി. കാണികളില്ലാതെ നടക്കുന്ന ഒളിംപിക്‌സിന്റെ മാറ്റ് കുറയാതിരിക്കാന്‍ വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

ഒളിംപിക്‌സിന്റെ ജന്മനാടായ ഗ്രീസാണ് മാര്‍ച്ച് പാസ്റ്റില്‍ ഒന്നാമതായി എത്തിയത്. ത്രിവര്‍ണ്ണ പതാകയേന്തി ബോക്‌സിംഗ് താരം മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗും, പിന്നാലെ ഭാരതത്തിന്റെ അഭിമാനമായ 20 കായകതാരങ്ങടക്കം 28 പേര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘവും ഇരുപത്തി ഒന്നാമതായാണ് മാര്‍ച്ച് ചെയ്തത്.

ഇന്ത്യയ്ക്ക് ആശംസകളും പ്രത്സാഹനവുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറും തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. പ്രത്യകം സജ്ജമാക്കിയ സ്‌ക്രീനിലൂടെയായിരുന്നു അനുരാഗ് താക്കൂര്‍ ഇന്ത്യന്‍ നിരയ്ക്കായി ആശംസകള്‍ അറിയിച്ചത്.

മാത്രമല്ല, 130കോടി ഇന്ത്യക്കാരും ഈ സമയം താരങ്ങള്‍ക്കായി ഹര്‍ഷാരവം മുഴക്കുന്നുണ്ടെന്ന് അനുരാഗ് താക്കൂര്‍ ട്വിറ്ററിലൂടെയും അറിയിച്ചു.