ഭാഷ ഇനി എന്‍ജിനീയറിങ് പഠനത്തിന് ഒരു തടസ്സമാകില്ല. മലയാളം ഉള്‍പ്പടെ രാജ്യത്തെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിന് അനുമതി നല്‍കി ഓള്‍ ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വര്‍ഷം മുതലാണ് അവസരം.മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിനാണ് അനുമതി. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അവസരം ഒരുക്കുന്നതിനായാണ് തീരുമാനം.
ഗ്രാമീണ മേഖലയിലും മറ്റും പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം ഈ കോഴ്സുകളില്‍നിന്ന് മാറിനില്‍ക്കും. ജര്‍മനി, ഫ്രാന്‍സ്, റഷ്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പ്രദേശിക ഭാഷകളില്‍ ഈ കോഴ്സുകളുടെ പഠനത്തിന് അവസരം ഒരുക്കിയിരുന്നു.ഇംഗ്ലീഷ് ഭാഷയറിയാത്തതിനാൽ മാത്രം എന്‍ജിനീയറിങ് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ കഴിയാതെ പോകുന്ന ഒരുപാട് പേരുണ്ട്.
മാതൃഭാഷയില്‍ എന്‍ജിനീയറിങ് പഠനത്തിന് അവസരം ഒരുക്കുകയാണെങ്കില്‍ ആ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്ന് എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ ശാസ്ത്രബുദ്ധെ പറഞ്ഞു.‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 500 ഓളം ആപ്ലിക്കേഷനുകള്‍ ലഭിച്ചു. ഭാവിയില്‍ ബിരുദ എന്‍ജിനീയറിങ് കോഴ്സുകള്‍ 11 ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ഈ ഭാഷകളില്‍ എ.ഐ.സി.ടി.ഇ പഠന സാമഗ്രികള്‍ കൂടി ലഭ്യമാക്കും’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.