മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷ് വരുമെന്ന് സൂചന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി പി എം സംസ്ഥാന സമിതിയംഗവും കര്‍ഷകസംഘം ദേശീയനേതാവുമായ രാജ്യസഭ മുൻ എം.പി കെ കെ രാഗേഷ് വരുമെന്ന് സൂചന.രാജ്യസഭാ എം പി ആയിരിക്കെ ശ്രദ്ധേയമായ പ്രവർത്തനമാണ് കെ കെ രാഗേഷ് നടത്തിയത്. ഡൽഹിയിൽ കര്‍ഷകസമരം ഉള്‍പ്പടെ അനേകം പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം.

പാർലമെന്‍റിൽ മികച്ച പ്രകടനം നടത്തിയ രാഗേഷിന് രാജ്യസഭയില്‍ വീണ്ടും ഒരവസരം നല്‍കണമെന്ന് സി പി എം കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയുണ്ടായി. എന്നാൽ മുഖ്യമന്ത്രിയുടെ ടീമിൽ സുപ്രധാന സ്ഥാനം നൽകിയാണ് കെ കെ രാഗേഷിനെ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്.അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി മുൻ എസ്.എഫ്.ഐ നേതാവ് പുത്തലത്ത് ദിനേശൻ തുടർന്നേക്കുമെന്നാണ് സൂചന.

എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചുകൊണ്ടാണ് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും രാഗേഷ് ഉയർന്നുവന്നത്.കണ്ണൂർ കാഞ്ഞിരോട്ടെ സി. ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെ കെ യശോദയുടെയും മകനാണ് കെ കെ രാഗേഷ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു.