കാട്ടായിക്കോണത്തെ സംഘര്‍ഷം;പോലീസിനെ വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍

kadakampaiiy

തിരുവനന്തപുരം: കഴക്കൂട്ടം കാട്ടായിക്കോണത്തെ സംഘര്‍ഷത്തില്‍ പോലീസിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സഘര്‍ഷം തുടര്‍ന്നതോടെ പോലീസ് ഇടപെട്ടു. ഇതില്‍ നിരവധി ആളുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷം വോട്ടിംഗ് സ്തംഭിപ്പിക്കാന്‍ വേണ്ടിയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. പോലീസ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ എന്നും രാജാവിനേക്കാള്‍ വലിയ രാജഭക്തി പോലീസ് കാണിക്കുകയാണോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാട്ടായിക്കോണത്ത് രാവിലെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതാണ് വൈകുന്നേരം സംഘര്‍ഷത്തിലേക്കു നയിച്ചത്. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു. ആക്രമണത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. ഇതില്‍ പോലീസ് ഇടപെടുകയും നിരവധി ആളുകളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് ആക്രമിച്ചതും കസ്റ്റഡിയില്‍ എടുത്തതും അക്രമികളെയല്ലെന്നും പ്രദേശവാസികളെയാണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.