ജി സുകുമാരന്‍ നായര്‍ക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ എ കെ ബാലന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

പാലക്കാട് ;വോട്ടെടുപ്പിനെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എ കെ ബാലന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന് യു ഡി എഫ് നേതാക്കളും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയും പരാമര്‍ശം നടത്തിയത്.

ഇത് അത്യന്തം ഗുരുതരമായ ആരോപണമാണ്. വിശ്വാസികളേയും വിശ്വാസത്തേയും സംരക്ഷിക്കുന്നതിന് ഏതറ്റം വരേയും പോകുന്ന ഇടതുപക്ഷത്തിനേയും അതിന്റെ സ്ഥാനാര്‍ഥികളേയും തോല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നത്. ഇത് ഭരണഘടനാ വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിനും വിരുദ്ധമാണെന്ന് എ കെ ബാലന്‍ പറഞ്ഞു.

ആദ്യം സുകുമാരന്‍ നായരും പിന്നാലെ രമേശ് ചെന്നിത്തലയും ശബരിമല സൂചിപ്പിച്ച് ഇടതുപക്ഷ വികാരമുണ്ടാക്കാൻ ശ്രമിച്ചു. പോളിങ് ബൂത്തില്‍ വച്ച് മുഖ്യമന്ത്രിക്ക് അയ്യപ്പ കോപമുണ്ടാകുമെന്നും അവിശ്വാസിയായ മുഖ്യമന്ത്രിയോട് ദൈവവിശ്വാസികള്‍ പകരം വീട്ടുമെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.