കോവിഡ് കൂടുതല്‍ താരങ്ങളിലേക്ക് : ഐപിഎല്‍ നിര്‍ത്തിവെച്ചു.

മുംബൈ: കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച നടക്കേണ്ടിയിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് വൃദ്ധിമാന്‍ സാഹ പോസിറ്റീവ് ആയത്. പുതുതായി സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ആകെയുള്ള എട്ടു ടീമുകളില്‍ നാലിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് കോച്ച് ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ തിങ്കളാഴ്ച്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരവും ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരവും മാറ്റിവെച്ചിരുന്നു.ഇതിനിടയില്‍ ആദം സാംപയടക്കമുള്ള ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി. ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ അശ്വിന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഐപിഎല്‍ താരങ്ങളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കുകയും ചെയ്തു.