53 നാവികരുമായി പരീശീലനത്തില്‍ പങ്കെടുക്കുകയായിരുന്ന മുങ്ങിക്കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

ബാലി: ഇന്തോനേഷ്യയില്‍ 53 നാവികരുമായി പരീശീലനത്തില്‍ പങ്കെടുക്കുകയായിരുന്ന മുങ്ങിക്കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. 44 വര്‍ഷം പഴക്കമുള്ള ജര്‍മന്‍ നിര്‍മിതമായ കെ. ആര്‍ ഐ നന്‍ഗാല 402 സൈനിക അന്തര്‍വാഹിനിയാണ് 24 മണിക്കൂര്‍ മുമ്പ് കാണാതായത്.പസഫിക് സമുദ്രത്തിലെ ബാലി ദ്വീപില്‍നിന്ന് 95 കിലോമീറ്റര്‍ അകലെയാണ് മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായത്. കെ. ആര്‍ ഐ നന്‍ഗാലഇന്ത്യന്‍ നാവിക സേനയും ഓസ്‌ട്രേലിയന്‍, സിംഗപ്പൂര്‍ സൈന്യവും അടക്കം കാണാതായ അന്തര്‍വാഹിനിക്കായി തെരച്ചില്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് ഇന്തോനേഷ്യ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. വിശാഖ പട്ടണത്തുനിന്നും ഇന്ത്യന്‍ നാവിക സേനയുടെ പ്രത്യേക സംഘമാണ് തെരച്ചിലിന് എത്തിയത്.

ബാലിയില്‍നിന്നും 96 കിലോ മീറ്റര്‍ വടക്ക് ഭാഗത്ത് ടോര്‍പ്പിഡോ പരീശീലനം നടത്തുകയായിരുന്നു ഈ മുങ്ങിക്കപ്പല്‍. 53 നാവികരാണ് ഇതിലുണ്ടായിരുന്നത്. അതിനിടെയാണ് അന്തര്‍വാഹിനിയില്‍നിന്നുള്ള ആശയവിനിമയം ഇല്ലാതായത്. ഈ മുങ്ങിക്കപ്പല്‍ 2300 അടി ആഴത്തില്‍ സമുദ്രത്തിനടിയില്‍ താണുപോയതായിരിക്കും എന്നാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ സംശയിക്കുന്നത്. ഈ പ്രദേശത്ത് നേരത്തെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കടലിന്റെ മുകള്‍ഭാഗത്ത് എണ്ണപ്പാട കണ്ടെത്തിയിരുന്നു.19977-ലാണ് 1395 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ ജര്‍മനിയില്‍ നിര്‍മിച്ചത്. 1981-ല്‍ ഇത് ഇന്തോനേഷ്യന്‍ നാവിക സേനയുടെ ഭാഗമായി. 2012-ല്‍ ഇതില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു.