പക്ഷിപ്പനിയിൽ ജാഗ്രത വേണം; മനുഷ്യരിലെ രോഗലക്ഷണങ്ങൾ ഇവയെല്ലാം

പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണ് പക്ഷിപ്പനി. ഇത് പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ ഇടയുണ്ടെങ്കിലും സാധ്യത കുറവാണ്. എന്നാൽ മനുഷ്യരിൽ രോഗബാധയുണ്ടായാൽ രോഗം ബാധിച്ച പകുതിയിലേറെ പേർക്കും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഇതിനെതിരെ കൃത്യമായ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗം പടരുന്നതെങ്ങനെ

പക്ഷികളുടെ ശ്വാസനാളത്തെയും ദഹന വ്യവസ്ഥയെയുമാണ് വൈറസ് ബാധിക്കുന്നത്. അതിനാൽ പക്ഷികളുടെ കണ്ണിൽ നിന്നും വായിൽ നിന്നും മൂക്കിൽ നിന്നും വരുന്ന സ്രവത്തിലും കാഷ്ഠത്തിലും വൈറസിന്റെ സാന്നിധ്യം ഉണ്ടാകും. പക്ഷികളുടെ തൂവലിൽ ആഴ്ചകളോളം വൈറസ് നിലനിൽക്കും. രോഗബാധിതരായ പക്ഷികളുമായി അടുത്ത് ഇടപഴകുമ്പോൾ മനുഷ്യരുടെ കണ്ണ്, മൂക്ക് വായ ഇവയിലെ നേർത്ത സ്തരങ്ങളിലൂടെയും ശ്വസിക്കുന്നതിലൂടെയും വൈറസ് മനുഷ്യശരീരത്തിൽ കടക്കാം. രോഗബാധയുള്ള പക്ഷികളുടെ സ്രവങ്ങളും കാഷ്ഠവും വീണ പ്രതലങ്ങൾ, വസ്തുക്കൾ ഇവയിൽ സ്പർശിക്കുന്നതിലൂടെയും വൈറസ് പിടിപെടാൻ ഇടയുണ്ട്. രോഗബാധിതരായ പക്ഷികളുടെ സ്രവവും കാഷ്ടവും മറ്റും കലർന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാൻ അപൂർവ്വമായെങ്കിലും സാധ്യതയുണ്ട്.

രോഗം സ്ഥിരീകരിച്ച പക്ഷികളായോ രോഗം ബാധിച്ച് ചത്തപക്ഷികളായോ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഇല്ലാതെ അടുത്ത സമ്പർക്കം(ആറടി അകലത്തിൽ) ഉണ്ടായാൽ രോഗബാധക്കുള്ള സാധ്യത കൂടുതലാണ്. പോൾട്രി ഫാമുകളിലെ ജോലിക്കാർ, കശാപ്പു ജോലിക്കാർ, കള്ളിംഗിൽ ഏർപ്പെടുന്നവർ, രോഗബാധയുള്ള പക്ഷികളുടെ മാംസം കൈകാര്യം ചെയ്യുന്നവർ, രോഗബാധയുള്ള പക്ഷികളുടെ മാംസം നന്നായി പാകം ചെയ്യാതെ കഴിക്കുന്നവർ തുടങ്ങിയവർക്ക് രോഗസാധ്യത കൂടുതലാണ്.

എങ്ങനെ പ്രതിരോധിക്കാം

പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കുക.

രോഗബാധയുള്ള പക്ഷികളുടെ കാഷ്ഠത്തിൽ നിന്നും മറ്റു സ്രവങ്ങളിൽ നിന്നും വളർത്തു പക്ഷികൾക്കും മൃഗങ്ങൾക്കും രോഗബാധയുണ്ടാകാൻ ഇടയുണ്ട്. വീട്ടിൽ വളർത്തുന്ന പക്ഷികളുടെയും മറ്റു വളർത്തു മൃഗങ്ങളുടെയും സുരക്ഷ ശ്രദ്ധിക്കുക. പക്ഷികളുടെ സ്രവമോ കാഷ്ഠമോ വീണ പ്രതലങ്ങളിൽ സ്പർശിച്ചോ ദേഹത്ത് വീണോ സമ്പർക്കം ഉണ്ടായാൽ ഉടനെ സോപ്പിട്ട് കഴുകുകയോ കുളിക്കുകയോ വേണം.

രോഗമുളള പക്ഷികൾ, ചത്ത പക്ഷികൾ എന്നിവയുമായി സമ്പർക്കത്തിൽ വരുന്നവർ അതാത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

വ്യക്തിശുചിത്വം പ്രധാനം

ചത്ത പക്ഷികളെ അലക്ഷ്യമായി കൈകാര്യം ചെയ്യരുത്. ചത്ത പക്ഷികളെ മറവ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അതാത് പ്രദേശത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി അധികൃതരെ വിവരം അറിയിച്ച് അവരുടെ നിർദ്ദേശപ്രകാരം മറവ് ചെയ്യണം. ആരോഗ്യ പ്രവർത്തകരെയും വിവരമറിയിക്കുക. രോഗബാധയുള്ള പക്ഷികളെയും ചത്ത പക്ഷികളെയും കൈകാര്യം ചെയ്യുമ്പോഴും വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. മാസ്‌കും നീളമുള്ള കൈയ്യുറയും ധരിക്കണം. കൈകൾ സോപ്പിട്ട് കഴുകണം. ചത്ത പക്ഷികൾ, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തിൽ കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യണം. ഇറച്ചി, മാംസം എന്നിവ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക. ബുൾസൈ പോലുള്ള പകുതി വേവിച്ച മുട്ടകൾ കഴിക്കുന്നത് ഒഴിവാക്കുക. പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ മുട്ട, മാംസം തുടങ്ങിയ പോൾട്രി ഉൽപ്പന്നങ്ങൾ നിരോധിച്ചിട്ടുണ്ട്. കാഷ്ഠം വളമായി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

മനുഷ്യരിലെ രോഗലക്ഷണങ്ങൾ

ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം മുതലായവ മനുഷ്യരിലെ രോഗ ലക്ഷണങ്ങളാണ്. രോഗ പകർച്ചയ്ക്ക് സാധ്യതയുള്ളവർ പനി, ജലദോഷം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക. പ്രതിരോധ മരുന്ന് മുടക്കമില്ലാതെ കഴിക്കുക. വളർത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്ത് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കുക. പക്ഷികളെ ആകർഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളും ആഹാരാവശിഷ്ടങ്ങളും വലിച്ചെറിയരുത്. അവ സുരക്ഷിതമായി സംസ്‌കരിക്കുക.