എലിപ്പനി: പ്രതിരോധ മാര്‍ഗങ്ങള്‍ ശീലിക്കണമെന്ന് മുന്നറിയിപ്പ്

ആലപ്പുഴ: കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ എലിപ്പനി മാരകമാകാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ജില്ല മെഡിക്കൽ ഓഫീസർ. മണ്ണും വെള്ളവുമായി ഇടപെടുന്ന ജോലി ചെയ്യുന്നവരും കന്നുകാലി പരിപാലനത്തിൽ ഏർപ്പെടുന്നവരും മറ്റും കൈയ്യുറകൾ, കാലുറകൾ എന്നിവ ധരിക്കണം. കൈകാലുകളിൽ മുറിവ് ഉള്ളപ്പോൾ മലിനമായ വെള്ളവും മണ്ണുമായുള്ള സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കണം. ജോലി ചെയ്തതിനുശേഷം വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈകാലുകൾ കഴുകുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ശീലിക്കുക. മലിനമായ മണ്ണും വെള്ളവുമായി സമ്പർക്കത്തിൽ ഇടയാകുന്ന ജോലികളിൽ ഏർപ്പെടുന്നവർ ജോലിക്ക് ഇറങ്ങുന്നതിന് 24 മണിക്കൂർ മുമ്പ് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കൃത്യമായി ഇടവേളകളിൽ(ആഴ്ചയിൽ ഒരിക്കൽ 200 മില്ലിഗ്രാം എന്ന നിലയിൽ) ഡോക്സി ഗുളിക കഴിക്കുക.

കഠിനമായ ക്ഷീണം, പേശി വേദന, തലവേദന, പനി നടുവ് വേദന തുടങ്ങിയവ എലിപ്പനി രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടുക. കെട്ടിനിൽക്കുന്ന മലിനമായ മണ്ണും വെള്ളവുമായി സമ്പർക്കത്തിലാകാൻ ഇടയായ സാഹചര്യങ്ങൾ കൂടി ഡോക്ടറോട് പറയേണ്ടതാണ്. സ്വയം ചികിത്സ പാടില്ല വേദനസംഹാരികൾ പോലെയുള്ള മരുന്നുകൾ ഒരു കാരണവശാലും ഡോക്ടറുടെ നിർദ്ദേശമില്ലാതെ നേരിട്ട് വാങ്ങി കഴിക്കരുത്. ചെറുകുളങ്ങളിലും വെള്ളക്കെട്ടുകളിലും വറ്റിച്ച് മീൻ പിടിക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കുക വേനൽ ആയതോടെ കുളം, തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ വെള്ളം വറ്റി തുടങ്ങുന്നതോടെ മീൻ പിടിക്കുന്നത് ജില്ലയിൽ സാധാരണമാണ്.

ഒഴുക്കില്ലാത്ത വെള്ളത്തിൽ എലിപ്പനി രോഗാണുക്കൾ ഉണ്ടാകാനിടയുണ്ട്. ഇത്തരം വെള്ളക്കെട്ടിൽ ഇറങ്ങുന്നവർക്ക് എലിപ്പനി പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഉപയോഗശൂന്യമായി കിടക്കുന്ന ജലാശയങ്ങളിൽ പാഴ്വസ്തുക്കൾ കിടക്കാൻ ഇടയുണ്ട്. ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ കൈകാലുകളിൽ മുറിവ് ഉണ്ടാകാനും ഇടയുണ്ട്. ശരീരത്തിലെ മുറിവുകളിലൂടെയും നേർത്ത തൊലിയിലൂടെയും രോഗാണുക്കൾ മനുഷ്യ ശരീരത്തിൽ കടക്കുന്നു. ചെറുകുളങ്ങളിലും വെള്ളക്കെട്ടുകളിലും വറ്റിച്ച് മീൻ പിടിക്കാൻ ഇറങ്ങുന്നവർ പ്രവർത്തിയിലേർപ്പെടുന്നതിന് 24 മണിക്കൂർ മുൻപായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ഡോക്സി സൈക്ലിൻ ഗുളിക കഴിക്കുക. കൈകാലുകളിൽ മുറിവുണ്ടെങ്കിൽ മീൻ പിടിക്കാൻ ഇറങ്ങരുത്. പേശി വേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത് വെറും പനി എന്നോർത്ത് സ്വയം ചികിത്സ ചെയ്യരുത്. സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ തേടുക. മീൻ പിടിക്കാൻ ഇറങ്ങിയ വിവരം പറയാനും മറക്കരുത്.