ഗാർഹിക പ്രസവം: അനധികൃത ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

മലപ്പുറം: ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന അനധികൃത ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. മലപ്പുറം ജില്ലാ കളക്ടർ വി.ആർ വിനോദ് ആണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ ഗാർഹിക പ്രസവങ്ങൾ റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്യുങ്പഞ്ചർ ചികിത്സാ രീതിയെന്ന പേരിൽ ഒരു ചികിത്സാ വകുപ്പിന്റെയും അനുമതിയില്ലാതെ നിരവധി സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം അനധികൃത ആരോഗ്യ കേന്ദ്രങ്ങളിൽ റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിശോധന നടത്തും.

അനധികൃത പ്രവർത്തനങ്ങളുണ്ടെന്ന് പരിശോധനകളിൽ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും. സംസ്ഥാന വ്യാപകമായി ഗാർഹിക പ്രസവങ്ങൾ നടക്കുന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലായി ഗാർഹികപ്രസവങ്ങൾ നടക്കുന്നത്. ജില്ലയിൽ വളവന്നൂർ, വേങ്ങര, എടവണ്ണ ഭാഗങ്ങളിലാണ് കൂടുതൽ പ്രസവങ്ങൾ നടക്കുന്നത്.

ഗാർഹിക പ്രസവം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ നടത്താനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ജില്ലയിലെ ഗാർഹിക പ്രസവങ്ങളുടെ സ്ഥിതി വിവര റിപ്പോർട്ട് ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ പമീലി അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് , ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.രാജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.