തിരുവനന്തപുരം: ആശുപത്രികളിലെ സേവനങ്ങൾ പൂർണതോതിൽ ജനങ്ങൾക്ക് അനുഭവവേദ്യമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ആശുപത്രികളുടെ സന്ദർശനവും അവലോകന യോഗവും കഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ സജ്ജമാക്കിയ ആധുനിക സൗകര്യങ്ങളോട് കൂടിയ ലേബർ റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. 10 വർഷമായ എക്സ്റേ മെഷീൻ അടിയന്തിരമായി മാറ്റണം . സി.എസ്.ആർ. ഫണ്ടുപയോഗിച്ച് പോർട്ടബിൾ എക്സ്റേ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റ് ഉടൻ ആരംഭിക്കും. ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ ഉണ്ടാകേണ്ട പരമാവധി സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും. ഇത് കൃത്യമായി നിരീക്ഷിക്കുന്നതിന് ഡി എം ഒയ്ക്കും മന്ത്രി നിർദേശം നൽകി. ആശുപത്രികളിൽ ഇ ഹെൽത്ത് അടിയന്തരമായി നടപ്പിലാക്കണം . ‘
തൊടുപുഴ ആശുപത്രിയിലെ പുതിയ കെട്ടിടം പൂർണതോതിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കണം. നെടുങ്കണ്ടം ആശുപത്രിയിൽ 37.87 കോടി രൂപയുടെ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.
അടിമാലി ആശുപത്രിയിൽ സിസിയു സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. തിങ്കളാഴ്ച മുതൽ 24 മണിക്കൂറും ഫാർമസി പ്രവർത്തിക്കണം. ഫയർ എൻഒസി ലഭ്യമാക്കി ഒരു മാസത്തിനകം ഡയാലിസിസ് യൂണിറ്റ് പ്രവർത്തനസജ്ജമാക്കണം. കട്ടപ്പന ആശുപത്രിയിൽ നവംബർ ഒന്നു മുതൽ രണ്ടാമത്തെ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കണം. നോഡൽ ഓഫീസർമാർ യോഗം വിളിച്ച് വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യണം. ആശുപത്രിപത്രികളുടെ പരിസരത്ത് സ്വകാര്യ പ്രാക്ടീസിനായുള്ള ഡോക്ടർമാരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കാൻ പാടില്ലെന്നും നിർദേശം നൽകി.
‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്ന് ഇടുക്കി ജില്ലയിലെ അടിമാലി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. തൊടുപുഴ ആശുപത്രി കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. തുടർന്ന് വൈകുന്നേരം ഈ ആശുപത്രികളുടെ അവലോകന യോഗവും ചേർന്നു.

