ഇടുക്കി: ഇടുക്കി ജില്ലയിൽ കാത്ത് ലാബ് സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജിലുമാണ് ഉടൻ കാത്ലാബ് സൗകര്യം ലഭ്യമാക്കുക. കാരുണ്യ ഫാർമസി സേവനവും ഉടൻ ആരംഭിക്കും. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. അഗ്നിസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ തടസ്സങ്ങൾ എത്രയും വേഗം നീക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ 8 മണിയോടെ ആശുപത്രിയിലെത്തിയ മന്ത്രി വാർഡുകളിലെത്തി രോഗികളുമായും കൂട്ടിരിപ്പുകാരുമായും സംസാരിച്ചു. ആരോഗ്യപ്രവർത്തകർ, ജീവനക്കാർ എന്നിവരുമായും ആശയവിനിമയം നടത്തി. അടിയന്തിരമായി പരിഹാരം കാണേണ്ട വിഷയങ്ങളിൽ എത്രയും വേഗം നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് മന്ത്രി നിർദേശം നൽകി.
തിങ്കളാഴ്ചയാണ് ആർദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആശുപത്രികളിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദർശിക്കുന്നത്. ആർദ്രം മിഷൻ വിഭാവനം ചെയ്യുന്ന സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുക, നിലവിൽ നൽകുന്ന സേവനങ്ങൾ , പ്രയോജനം വിലയിരുത്തുക, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുക, മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ത്രിതല ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

