ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ബഹുജന മുന്നേറ്റം ഉണ്ടാക്കേണ്ടി വരുമെന്ന നിലപാട് വ്യക്തമാക്കി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏക സിവില്‍ കോഡ് വിഷയത്തില്‍ മറ്റു മതവിഭാഗങ്ങളുമായി സമസ്ത ചര്‍ച്ച നടത്തുമെന്നും യോജിക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ഈ വിഷയത്തില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏക സിവില്‍ കോഡ് വിവാഹം, വിവാഹ മോചനം, അനന്തരവകാശം എന്നിവയ്ക്ക് എതിരാണെന്നും തങ്ങൾ വ്യക്തമാക്കി. ഓരോ മതങ്ങള്‍ക്കും അവരുടേതായ നിയമങ്ങളുണ്ട്. അത് ആചാരങ്ങല്ല. അതിനാല്‍ തന്നെ മറ്റു മതങ്ങള്‍ക്കും ഏക സിവില്‍ കോഡിനോട് യോജിക്കാന്‍ കഴിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ആദിവാസികള്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. അതിലെ ഭേദഗതി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

