കോൺഗ്രസ് പ്രചാരണത്തിൽ ഭിന്നത പുറത്തു കാട്ടാതെ സജീവമായി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും

ജയ്പൂർ ;കോൺഗ്രസ് പ്രചാരണത്തിൽ ഭിന്നത പുറത്തു കാട്ടാതെ സജീവമായി മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും. രാജസ്ഥാനിൽ മൂന്നു സീറ്റിൽ 17 നാണ് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത്.പ്രചാരണ വേദികളിൽ ഇരു നേതാക്കളും ഒരുമിച്ച് ഉണ്ടെന്നു മാത്രമല്ല, ഇരുവരുടെയും ഒന്നിച്ചുള്ള യാത്രയും പോസ്റ്ററുകളിൽ സച്ചിൻ പൈലറ്റിന്റെ പടവും പ്രാമുഖ്യത്തോടെ കൊടുത്തിരിക്കുന്നതുമൊക്കെ ജനത്തിനിടയിൽ ചർച്ചയാകുന്നു.

ഗുജ്ജറുകൾക്കു നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സച്ചിന്റെ പ്രചാരണം ഇവിടെ കോണ്‍ഗ്രസിനു വലിയ ഊർജം പകർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഭാവിയെ ബാധിക്കുന്നതല്ല ഉപതിരഞ്ഞെടുപ്പു ഫലം എന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നതിലൂടെ സർക്കാരിനോ മുഖ്യമന്ത്രി ഗെലോട്ടിനോ ഭീഷണിയില്ലെന്ന സന്ദേശവും പൈലറ്റ് നൽകുന്നു. അതേസമയം പൈലറ്റിനെ ഒപ്പം കൂട്ടി പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി ഗെലോട്ട് സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പു ഫലം എന്നു വ്യക്തമാക്കി ഉത്തരവാദിത്തം ഏൽക്കുന്നുമുണ്ട്.

സച്ചിൻ പൈലറ്റ് പിസിസി പ്രസിഡന്റായിരിക്കെ നൽകിയ വാഗ്ദാനങ്ങളാണു സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും പ്രചാരണ യോഗങ്ങളിൽ ആവർത്തിക്കുന്നതിലൂടെ യോജിപ്പിന്റെ പുതിയ പാത തുറന്നുവെന്ന സന്ദേശവും അദ്ദേഹം നൽകുന്നു.സംസ്ഥാന സർക്കാരിന്റെ നിലനിൽപിനു തിരഞ്ഞെടുപ്പു ഫലം ഭീഷണിയാകില്ലെങ്കിലും ഭരണം പകുതിയാകുമ്പോഴുള്ള ഉപതിരഞ്ഞെടുപ്പ് എന്ന നിലയിൽ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന കാര്യത്തിൽ കോണ്‍ഗ്രസിനും മുഖ്യമന്ത്രി അശോക് ഗെലോട്ടിനും തിരഞ്ഞെടുപ്പ് ഏറെ പ്രധാനമാണ്.

അതെസമയം മുഖ്യപ്രതിപക്ഷമായ ബിജെപിയിൽ തന്നെ ഒഴിവാക്കി കളിക്കുന്ന നേതൃത്വത്തോട് പിണങ്ങി മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പ്രചാരണ കളത്തിൽനിന്നു വിട്ടുനിൽക്കുന്നു. വസുന്ധരയുടെ കുറവ് അറിയാതിരിക്കാൻ അവരുടെ ആങ്ങളയുടെ മകൻ ജ്യോതിരാധിത്യ സിന്ധ്യയെ കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി.താരപ്രചാരകരുടെ പട്ടികയിൽനിന്നുതന്നെ വസുന്ധരയ ഒഴിവാക്കിയ പാർട്ടി നേതൃത്വം ഇതേക്കുറിച്ചു പാർട്ടിക്കുള്ളിൽ പരസ്യ വിമർശനം ഉയർന്നതോടെ അവരെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ പാർട്ടി കേന്ദ്രനേതൃത്വവും അവരുടെ പിന്തുണയോടെ സംസ്ഥാന നേതൃത്വവും തനിക്കെതിരെ നടത്തുന്ന നീക്കങ്ങളെക്കുറിച്ചു വ്യക്തമായ ബോധ്യമുള്ള വസുന്ധര പ്രചാരണ രംഗത്തേക്ക് ഇറങ്ങാനേ തയ്യാറായിട്ടില്ല.

മകന്റെ ഭാര്യയുടെ അസുഖമാണു കാരണമായി അവർ പറയുന്നതെങ്കിലും തന്നോടുള്ള പെരുമാറ്റത്തിലെ നീരസമാണ് ഇതിനു പിന്നിലെന്നതു വ്യക്തമാണ്. വസുന്ധര ഇല്ലാതെയും സംസ്ഥാനത്തു പാർട്ടിക്കു വിജയിക്കാനാകുമെന്ന തെളിയിക്കാൻ തത്രപ്പെടുമ്പോഴും പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ സഹാറയിലെങ്കിലും ഇതു തിരിച്ചടിയാകുമോ എന്ന ഭയം പാർട്ടി സംസ്ഥാന നേതൃത്വത്തിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്ത്രമന്ത്രി അമിത് ഷായോ താരപ്രചാരകരായി എത്തില്ലെന്നതും തിരിച്ചടിയായി. ഇതേ തുടർന്നാണു ജ്യോതിരാദിത്യ സിന്ധ്യയെ രംഗത്തിറക്കാൻ പാർട്ടി നിർബന്ധിതരായത്.

കോൺഗ്രസിന്റെ കൈവശമിരുന്ന സുജൻഗഡ്, സഹാറ, ബിജെപി പ്രതിനിധീകരിച്ച രാജസമന്ധ് എന്നീ മണ്ഡലങ്ങളിലേക്കാണ് 17ന് ഉപതിരഞ്ഞെടുപ്പ്. ഇതിൽ സുജൻഗഡിൽ ഇരു പാർട്ടികളും മാറിമാറി വിജയിച്ചിട്ടുള്ള സീറ്റാണ്. മന്ത്രിസഭാംഗമായിരുന്ന ഭൻവർലാൽ മേഘ്‍വാലിന്റെ നിര്യാണത്തെ തുടർന്നാണു തിരഞ്ഞെടുപ്പു വേണ്ടിവന്നത്. അദ്ദേഹത്തിന്റെ പുത്രൻ മനോജ് മേഘ്‍വാലാണ് കോൺഗ്രസ് സ്ഥാനാർഥി. 38,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ഭൻവർലാൽ കീഴടക്കിയ ഖേമാറാം മേഘ്‍വാൽ തന്നെയാണു ബിജെപി സ്ഥാനാർഥി. പ്രയാസമില്ലാതെ ജയിച്ചു കയറാൻ കഴിഞ്ഞേക്കുമെന്നു കോണ്‍ഗ്രസ് കണക്കു കൂട്ടുന്ന ഏക മണ്ഡലവും ഇതാണ്.

ബിജെപി എംഎൽഎയും മുൻമന്ത്രിയുമായിരുന്ന കിരൺ മഹേശ്വരിയുടെ നിര്യാണം മൂലം ഒഴിവുവന്ന രാജസമന്ധിൽ ബിജെപി അവരുടെ പുത്രി ദീപ്തി മഹേശ്വരിയെയാണു മൽസരിപ്പിക്കുന്നത്. കിരൺ മഹേശ്വരി 24,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ ദീപ്തിയെ നേരിടുന്ന കോൺഗ്രസിന്റെ താൻസൂക്ക് ബോറയാണ്. 45കാരനായ ബോറ പാർട്ടിയുടെ പുതിയ പ്രതീക്ഷയും അറിയപ്പെടുന്ന മാർബിൾ വ്യവസായിയുമാണ്. നിയമസഭാ സ്പീക്കർ സി.പി.ജോഷിയുടെ അടുത്ത ആളായി അറിയപ്പെടുന്ന ബോറയിലൂടെ ജോഷിക്കു നിർണായക സ്വാധീനമുള്ള മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസ്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളും സഹായിക്കുമെന്നു കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ജയിച്ചെങ്കിലും സഹാറയിൽ സ്ഥിതി വ്യത്യസ്ഥമാണ്. ബിജെപിയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലമാണു സഹാറ. ബിജെപി നേതാവായിരുന്ന ലാധൂലാൽ പിതലിയ 2018ൽ റിബലായി മൽസരിച്ചു 30,573 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തിയതോടെ പാർട്ടി ഒൗദ്യോഗിക സ്ഥാനാർഥി രൂപ് ലാൽ ജാട്ട് ഏഴായിരത്തോളം വോട്ടുകൾക്കു പരാജയപ്പെടുകയായിരുന്നു. ഇത്തവണയും പിതലിയ റിബലായി രംഗത്തു വന്നെങ്കിലും അവസാന നിമിഷം പത്രിക പിൻവലിപ്പിക്കാൻ ബിജെപിയ്ക്കായി.എന്നാൽ ഇതുകൊണ്ടുമാത്രം സഹാറ തിരിച്ചു പിടിക്കാൻ ബിജെപിക്കു കഴിയണമെന്നില്ല. ജാതിസമവാക്യങ്ങൾ ഏറെ പ്രധാനമായ മണ്ഡലത്തിൽ ഗ്വാളിയോർ രാജകുടുംബത്തിന് ഏറെ സ്വാധീനമുണ്ട്. ഗ്വാളിയോറിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങൾക്കൂടി ഉൾപ്പെടുന്നതാണു ഇപ്പോഴത്തെ സഹാറ മണ്ഡലം. മാത്രവുമല്ല, മണ്ഡലമടങ്ങുന്ന പ്രദേശത്തുള്ള മറ്റു രാജകുടുംബങ്ങളുമായി ഗ്വാളിയോർ രാജകുടുംബത്തിനു വിവാഹത്തിലൂടെ അടക്കമുള്ള അടുത്ത ബന്ധവുമുണ്ട്.