ഇന്ന് ചട്ടമ്പി സ്വാമികളുടെ ജന്മദിനം

ഇന്ന് ചട്ടമ്പി സ്വാമികളുടെ ജന്മദിനം

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു ചട്ടമ്പിസ്വാമികൾ. അദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 25 ജീവകാരുണ്യ ദിനമായി സംസ്ഥാനത്ത് ആചരിക്കുന്നു. ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
തിരുവനന്തപുരത്തുള്ള കൊല്ലൂർ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര നായർ കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്കാദേവി . അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. സാമൂഹികവും സാമ്പത്തികവും ആയ നീചത്വങ്ങളോട് കുട്ടിക്കാലം മുതൽ തന്നെ സ്വാമിക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു. സ്വാമിയുടെ അമ്മ ഒരു നമ്പൂതിരി ഭവനത്തിൽ വീട്ടുജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. അച്ഛൻ ഒരു കൊച്ചു ക്ഷേത്രത്തിലെ പുജാരിയായ ബ്രാഹ്മണനായിരുന്നു. സംബന്ധം രീതിയിലെ വിവാഹമായതിനാൽ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്തതും, ഉയർന്ന ജാതിയിൽ നിന്നുമായതിനാൽ മക്കൾക്ക് തൊട്ടു തീണ്ടാൻ പാടില്ലാത്തതുമായ പിതാവ് തന്നെ, ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾക്കെതിരായ ഒരു മാനസികാവസ്ഥ കുട്ടിക്കാലം മുതൽ സ്വാമിയിലുണ്ടാക്കാൻ കാരണമായതായി പറയപ്പെടുന്നു. സ്വാമിയുടെ ബാല്യകാല സുഹൃത്തുക്കളൊക്കെയും താഴ്ന്ന ജാതികളിൽ ഉള്ളവരും ദരിദ്രരുമായിരുന്നു. അവരുടെ ദൈന്യസ്ഥിതിയും സ്വന്തം ഭവനത്തിലെ തന്നെ അനുഭവവും സ്വാമിയുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടു്. വളരെ ദരിദ്ര കുടുംബ സാഹചര്യമായതിനാൽ സ്വാമിക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കാനുള്ള മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല. അയൽവീടുകളിലെ കുട്ടികളുടെ സഹായത്തോടെ സ്വാമി അക്ഷരാഭ്യാസം നടത്തി. സംസ്കൃതത്തിലേയും തമിഴിലേയും മലയാളത്തിലേയും പ്രാഥമിക പാഠങ്ങൾ ഹൃദിസ്ഥമാക്കി. കുറച്ചു കാലത്തിനുശേഷം വടിവീശ്വരം വേലുപ്പിള്ള ആശാനിൽനിന്നു കണക്കും വായനയും പഠിച്ചു. വീടിനു സമീപമുള്ള കൊല്ലൂർ മഠത്തിലെ ശാസ്ത്രികൾ കുഞ്ഞനു പഠിക്കാനുള്ള താല്പര്യം തിരിച്ചറിഞ്ഞ് അമരകോശം, സിദ്ധരൂപം, ലഘുകാവ്യങ്ങൾ എന്നിവ അഭ്യസിപ്പിച്ചു. പതിനഞ്ചു വയസുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നു. ആശാൻ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു. ‘ചട്ടമ്പി’ എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ-നേതാവ് എന്നേ അർത്ഥമുള്ളൂ. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് മുതിർന്നപ്പോഴും ‘ചട്ടമ്പി’ എന്ന സ്ഥാനപ്പേർ പേരിനൊപ്പം കൂടി. പഠിത്തം അധികം നാൾ തുടരാൻ കുഞ്ഞന് കഴിഞ്ഞില്ല. വീട്ടിലെ ദാരിദ്ര്യം കാരണം പഠിത്തം നിർത്തേണ്ടി വരികയും മാതാവിനും സഹോദരങ്ങൾക്കും ചിലവിനു വേണ്ട വക കണ്ടെത്താൻ ജോലി ആവശ്യമായി വന്നു. ഒരു ജോലിയോടും പുച്ഛമോ വെറുപ്പോ ഉണ്ടായിരുന്നില്ല. സർ ടി. മാധവറാവു ദിവാനായിരുന്നകാലത്തു് സെക്രട്ടറിയറ്റ് നിർമ്മാണത്തിനു് ഇഷ്ടികയും മണലും മണ്ണും മറ്റും ചുമക്കുന്ന ചുമട്ടുകാരനായി. അതിനുശേഷം കൊല്ലൂർ മഠക്കാരുടെ കണക്കുകൾ എഴുതുന്ന ജോലി ചെയ്തു. ഒരു വക്കീൽ ഗുമസ്തനായും കുറച്ചു നാൾ ജോലി നോക്കി. പിന്നീട് നെയ്യാറ്റിൻകരയിൽ ആധാരമെഴുത്തുകാരനായി കുറേക്കാലം കൂടി. മതം, തത്ത്വശാസ്ത്രം, ചരിത്രം തുടങ്ങിയ പലതിലും അവനുള്ള താല്പര്യം അറിയാനിടയായ തദ്ദേശസവാസികൾ തങ്ങളുടെ സംശയങ്ങൾ തീർക്കാൻ ആ യുവാവിനെ സമീപിച്ചു തുടങ്ങി. നീണ്ട താടി, മുടങ്ങാത്ത യോഗപരിശീലനം, ധ്യാനം, ലളിതജീവിതം എല്ലാം ജനങ്ങൾ ബഹുമാനത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ അവർ അവിടെ കുഞ്ഞൻപിള്ള സ്വാമി എന്നറിയപ്പെട്ടു. പല എഴുത്തുകാരും വളരെ ദരിദ്രകുടുംബങ്ങളിൽ നിന്നു വന്നവരായിരുന്നു. അവർക്കെല്ലാം എന്നും ജോലി കിട്ടിയെന്നുവരില്ല. അതു മനസ്സിലാക്കിയ കുഞ്ഞൻപിള്ള തനിക്കു കിട്ടുന്നതിൽ ഒരു പങ്ക് ഒന്നും കിട്ടാത്തവർക്കു വീതിച്ചുകൊടുത്തു . ആ യുവാവിന് എല്ലാവരോടും ഒരേപോലെ സ്നേഹമായിരുന്നു. പിന്നീടു ജോലി ഭൂതപ്പാണ്ടിയിലേക്കു മാറ്റി. ഈ പ്രദേശം ദക്ഷിണേന്ത്യൻ തത്ത്വശാസ്ത്രം, സംസ്കാരം, ശാസ്ത്രങ്ങൾ ഇവയുടെ തട്ടകമാണ് . മതം, തത്ത്വശാസ്ത്രം, ചരിത്രം, വൈദ്യം ഇവയെ സംബന്ധിച്ചു തമിഴിലുള്ള ചില പഴയ കൈയെഴുത്തു പ്രതികളും താളിയോലകളും പരിശോധിക്കാനുള്ള സുവർണ്ണാവസരം കിട്ടി. എന്നാൽ ഏറെ താമസിയാതെ ജോലിവേണ്ടെന്നുവച്ച്‌ തിരുവനന്തപുരത്തിനു മടങ്ങി. സെക്രട്ടറിയറ്റിലേക്ക് ഗുമസ്തന്മാരെ നിയമിക്കാൻ ദിവാൻ സർ ടി. മാധവറാവു നടത്തിയ പരീക്ഷ ജയിച്ച് അവിടെ കണക്കപ്പിള്ളയായി. എന്നാൽ കുഞ്ഞൻപിള്ള സർക്കാർ ജീവനക്കാരനായി അധികനാൾ തുടർന്നില്ല. സർക്കാർ ജീവനം ഉപേക്ഷിച്ച കുഞ്ഞൻ പിള്ള, രാമൻപിള്ള ആശാന്റെ നേതൃത്വത്തിലുള്ള ‘ജ്ഞാന പ്രജാഗരം’ എന്ന സാംസ്കാരിക സംഘത്തിലെ സജീവ അംഗമായി. പണ്ഡിതന്മാരുമായും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുമായും ബന്ധപ്പെടാനും തന്റെ അറിവ് വിപുലമാക്കാനും അങ്ങനെ അദ്ദേഹത്തിന് അവസരം കിട്ടി. ജീവിതത്തിനിടയ്ക്ക് ആ ജ്ഞാനഭിക്ഷു വേദങ്ങൾ, തർക്കം, വ്യാകരണം, കാവ്യമീമാംസ, മന്ത്രശാസ്ത്രം എല്ലാം പഠിച്ചു. കുഞ്ഞൻപിള്ളയുടെ ഓർമ്മ ശക്തി അപാരമായിരുന്നു. കല്ലടക്കുറിച്ചിയിൽ വച്ച്‌ തന്റെ കഴിവുകളും അറിവുകളും വികസിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിച്ചു. സമയം കിട്ടുമ്പോഴെല്ലാം പ്രാചീന ശൈവസിദ്ധാന്ത ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ചുകൊണ്ടിരുന്നു. അവിടുത്തെ അലൗകികവും ശാന്തവുമായ അന്തരീക്ഷം, പരിണത പ്രജനരായ ആചാര്യന്മാർ പകർന്നു നൽകിയ ശ്രദ്ധയും സ്നേഹവും, അനവസാനമായ ജ്ഞാനദാഹം, ഒക്കെയാണ് ആ യുവാവിനെ വിദ്യധിരാജനായി ഉയർത്തിയത് . തന്റെ കൃതികളായ പ്രാചീന മലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയവ രചിക്കാനുള്ള കഴിവും പ്രചോദനവും കുഞ്ഞൻപിള്ളയ്ക്കു കൈവന്നത് കല്ലടക്കുറിച്ചിയിലെ ഗുരുകുലത്തിൽ പിന്നിട്ട ദിവസങ്ങളിൽ നിന്നായിരുന്നു. അദ്ദേഹം അവിടെ 4 മുതൽ 6 വർഷം വരെ ജീവിച്ചു. കല്ലടക്കുറിച്ചിയിലെ കാലമാണ് അദ്ദേഹത്തിന്റെ ഭാവി മഹത്ത്വത്തിന് അടിസ്ഥാനമിട്ടത്.