ന്യൂഡൽഹി: പ്രധാനമന്ത്രി രാജിവയ്‌ക്കാൻ ആവശ്യപ്പെടുന്ന #ResignModi ഹാഷ്‌ടാഗ് നീക്കം ചെയ്‌ത സംഭവത്തിൽ വിശദീകരണം നൽകി ഫേസ്‌ബുക്ക്.’ഹാഷ്‌ടാഗ് അബദ്ധത്തിൽ ബ്ളോക്ക് ചെയ്‌തതാണ്. ഇന്ത്യൻ സർക്കാർ പറഞ്ഞതുകൊണ്ടല്ല. ഹാഷ്‌ടാഗ് പുന:സ്ഥാപിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്.’ – ഫേസ്‌ബുക്ക് കമ്പനി വക്താവ് ആന്റി സ്‌റ്റോൺ ഹാഷ്‌ടാഗ് നീക്കിയതിനെ തുടർന്ന് കൊവിഡ് കാലത്ത് സർക്കാരിനെ വിമർശിക്കുന്ന പോസ്‌റ്റുകൾ ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തി എന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു.
തുടർന്നാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ഫേസ്‌ബുക്ക് രംഗത്തെത്തിയത്. ബംഗാൾ തിരഞ്ഞെടുപ്പ് കാലത്തു നരേന്ദ്രമോദി രാജിവയ്‌ക്കണം എന്നാവശ്യപ്പെടുന്ന പോസ്‌റ്റുകൾ ഫേസ്‌ബുക്ക് നീക്കിയത്.ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമാകുമ്പോൾ മതിയായ മുന്നൊരുക്കങ്ങൾ കേന്ദ്ര സർക്കാർ ആരോഗ്യരംഗത്ത് നടത്തിയില്ല എന്നുകാണിച്ച് വ്യാപകമായ പ്രതിഷേധവും ഹാഷ്‌ടാഗ് ക്യാമ്പെയിനും നടന്നിരുന്നു.
രോഗവ്യാപനം രൂക്ഷമായ ഡൽഹി, ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചികിത്സ ലഭിക്കാതെ ആളുകൾ തെരുവിൽ മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഈ സമയത്താണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ഇടപെടലുകൾ നീക്കം ചെയ്യപ്പെട്ടത്. തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് ഇപ്പോൾ #ResignModi പുന:സ്ഥാപിച്ചത്.