കോവിഡ് പോസിറ്റീവായ മൂവായിരത്തിലേറെ പേര്‍ അപ്രത്യക്ഷരായി

ബെംഗളൂരു: കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ആര്‍ടിപിസിആര്‍ ഫലമറിഞ്ഞാല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് മുങ്ങുന്ന ഇത്തരം ആളുകളാണ് രോഗവ്യാപത്തിന് കാരണമാകുന്നതെന്നും റവന്യു മന്ത്രി ആര്‍.അശോക. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിയേണ്ടതാണ്. പക്ഷെ, രോഗം ഗുരുതരമാകുന്നത് വരെ വലിയ ശ്രദ്ധ കൊടുക്കാതെ പിന്നീട് ആശുപത്രികളിലെ ഐസിയു കിടക്കകള്‍ക്കായി മുറവിളി കൂട്ടുന്ന അവസ്ഥയാണു നിലവിലേതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അടച്ചിടലിനെ തുടര്‍ന്നുള്ള യാത്രയ്ക്ക് പ്രത്യേക പാസ് അനുവദിക്കില്ലെന്നും, തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും ഇതിനായി പ്രയോജനപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. മദ്യശാലകളും മൈക്രോ ബ്രൂവറികളും രാവിലെ 6 മുതല്‍ 10 വരെ മാത്രമേ തുറക്കാന്‍ പാടുള്ളൂ. അടച്ചിടല്‍ മാര്‍ഗനിര്‍ദേശം പാലിച്ച് പരമാവധി ആളുകള്‍ വീട്ടിലിരുന്ന്, കോവിഡിനെ വരുതിയിലാക്കാന്‍ സര്‍ക്കാരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അറിയിച്ചു.