സാമ്പത്തിക തട്ടിപ്പ്; ‘തുറമുഖം’ സിനിമയുടെ നിർമ്മാതാവ് ജോസ് തോമസ് അറസ്റ്റിൽ

തൃശൂർ: നിവിൻ പോളിയുടെ ‘തുറമുഖം’ എന്ന സിനിമയുടെ നിർമ്മാതാവ് ജോസ് തോമസ് അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തുറമുഖം എന്ന സിനിമ നിർമ്മിച്ച മൂന്ന് നിർമ്മാതാക്കളിൽ ഒരാളാണ് ജോസ് തോമസ്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആർ. മനോജ്കുമാറും സംഘവുമാണ് ജോസ് തോമസിനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖകളുണ്ടാക്കി സിനിമാനിർമ്മാണത്തിന് പണം കണ്ടെത്തിയതിനാണ് അറസ്റ്റെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കോയമ്പത്തൂർ സ്വദേശിയായ ഗിൽബർട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജ രേഖകൾ തയ്യാറാക്കി 8 കോടി 40 ലക്ഷം രൂപ കൈപറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കി കൊടുക്കാത്തതിരിക്കുകയും ചെയ്‌തെന്നാണ് പരാതി. അഞ്ചുപേരുടെ പേരിൽ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്.

ഇത്തരത്തിൽ, കബളിപ്പിച്ചതിന്റെ പേരിൽ പ്രതിക്കെതിരെ ഒരു വർഷം മുൻപ് അഞ്ചു ക്രൈം കേസുകൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. തൃശ്ശൂർ ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി മനോജ് കുമാർ ആർ , ക്രൈം സ്‌കോഡംഗങ്ങളായ എസ് ഐ സുവ്രതകുമാർ, എസ് ഐ റാഫി പി എം, സീനിയർ സിപിഒ പളനിസ്വാമി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.