രാഷ്ട്രീയ വിമർശനത്തിൽ എംടി വാസുദേവന് പിന്തുണയുമായി നടൻ ഹരീഷ് പേരടി

രാഷ്ട്രീയ വിമർശനത്തിൽ എംടി വാസുദേവന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. തൻ്റെ ഫേസ്ബുക്ക് പേജിൽ ‘ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ടാണ് എംടി എന്ന് പേരടി കുറിച്ചു. ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി…എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരം…

സാഹിത്യകാരൻ എൻ ഇ സുധീർ പ്രസ്താവനയിൽ എം ടിയുടെ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. താൻ വിമർശനത്തിന് മുമ്പും ശേഷവും എംടിയുമായി സംസാരിച്ചിരുന്നു എന്നും പറഞ്ഞത് വിമർശനമല്ല, യാഥാർത്ഥ്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു എന്നും എൻഇ സുധീർ കുറിച്ചു. വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നിയപ്പോൾ അത് പറയുകയായിരുന്നു. ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. പ്രസംഗത്തിന് ശേഷം ഇങ്ങനെയാണ് എംടി തന്നോട് പറഞ്ഞത് എന്ന് സുധീർ പറയുന്നു. കൃത്യമായി തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തുകയായിരുന്നു എംടി എന്നും സുധീർ കുറിച്ചു.

രാഷ്ട്രീയ നേതാക്കളെ മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോൾ വിമർശിച്ച എം ടി വാസുദേവൻ നായരുടെ പ്രസംഗം ഏറെ ചർച്ചയായിരുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയ്ക്ക് കാരണം അർഹതയുള്ള വ്യക്തികളുടെ അഭാവമാണെന്ന് എം ടി വാസുദേവൻ നായർ വിമർശിച്ചു.

“അധികാരമെന്നാൽ ജനങ്ങളെ സേവിക്കാനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴികുത്തിമൂടി. ആൾക്കൂട്ടത്തെ ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം എന്നാൽ ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കലാണ് പ്രധാനം” എം ടി വാസുദേവൻ നായർ പറഞ്ഞു

എം ടിയുടെ രാഷ്ട്രീയ വിമർശനങ്ങൾ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു.

.