കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലീസ് കേസെടുക്കും. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം.ഏപ്രില്‍ നാലിനായിരുന്നു കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് നടപടി.

പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. രാജ്യം കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന ഉണ്ടായെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ നൽകുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർദ്ധനയും കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂർ മുന്നേ ഉച്ചഭാഷിണികൾ നിരോധിച്ചു.

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാനദിവസം കർശനനിയന്ത്രണങ്ങളുണ്ടാകും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്‌സ്‌മെന്റുകളോ പാടില്ല. ജില്ലയിലെ ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.

തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. ചുമരെഴുത്തുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഈ മേഖലയില്‍ നിയന്ത്രിക്കും. നൂറുമീറ്ററിനുള്ളില്‍ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. സ്ഥാനാര്‍ത്ഥിക്ക് ഒരുവാഹനം, ഇലക്ഷന്‍ ഏജന്റിന് ഒരു വാഹനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുവാഹനം എന്നിവ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ ബൂത്തുകള്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.