നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് പിന്നാലെ തമിഴ്നാട്ടിലെ അമ്മ കാന്‍റീന് നേരെ അതിക്രമം നടത്തിയ ഡി.എം.കെ പ്രവർത്തകർക്കെതിരെ നടപടിയെടുത്ത് പാർട്ടി. ചെന്നൈയിലെ അമ്മ കാന്റീനിൽ അതിക്രമിച്ച് കയറിയ ഡി.എം.കെ പ്രവർത്തകർ ഫ്ലക്സ് വലിച്ച് കീറുകയും, ബോർഡുകൾ പുറത്തേക്ക് വലിച്ചെറിയുകയും മെസിനുള്ളിലെ സാധനങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. അക്രമത്തിൽ പങ്കെടുത്തവരെ ഡി.എം.കെ പുറത്താക്കി.
അക്രമികൾ ഡി.എം.കെയുടെ ഭാരവാഹികളല്ലെന്നും, സാധാരണ പ്രവർത്തകരായിരുന്നുവെന്നും ചെന്നൈ മേയർ സുബ്രമണ്യൻ പറഞ്ഞു. പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിൻ നേരിട്ട് ഇടപെട്ട് അക്രമികളെ പുറത്താക്കാൻ ഉത്തരവിട്ടെന്നും സുബ്രമണ്യം അറിയിച്ചു. ഇവർക്കെതിരെ പാർട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. തമിഴ്നാട്ടിലെ ജനകീയ ഭക്ഷണശാലയാണ് അമ്മ കാന്റീനുകൾ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും, എ.ഐ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ പേരിൽ നടപ്പിലാക്കിയ കാന്റീനുകൾ നടത്തുന്നത് തമിഴ്നാട് തദ്ദേശ സ്ഥാപനങ്ങളാണ്.

