ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കര്‍ശന നടപടികള്‍ ഒടുവില്‍ ഫലം കണ്ടു;അഭിനന്ദിച്ച് ബോംബെ ഹൈക്കോടതി

yogi

ലഖ്നൗ : കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കര്‍ശന നടപടികള്‍ ഒടുവില്‍ ഫലം കണ്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കുട്ടികളെ കോവിഡില്‍ നിന്നും രക്ഷിക്കാനുള്ള മാതൃക ബോംബെ ഹൈക്കോടതിക്ക് പൂര്‍ണ്ണമായും ബോധിച്ചു.കുട്ടികള്‍ക്കുള്ള ഐസിയു ബെഡുകള്‍ വര്‍ധിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനമാണ് ബോംബെ ഹൈക്കോടതി ഉയര്‍ത്തിപ്പിടിച്ച യുപി മാതൃക.

കോവിഡ് മൂന്നാം തരംഗം വരുമെന്നും ഇത് കുട്ടികളെയാണ് അധികമായി ബാധിക്കുക എന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് കുട്ടികള്‍ക്കുള്ള ഐസിയു ബെഡുകള്‍ കൂട്ടാന്‍ യോഗി തീരുമാനിച്ചത്. ഈ യുപി മാതൃകയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും ജസ്റ്റിസ് ഗിരിഷ് കുല്‍ക്കര്‍ണിയും അഭിനന്ദിച്ചു.ഏപ്രിലില്‍ 16.33 ശതമാനമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ വെറും 4.8 ശതമാനം മാത്രമാണ്.

ഉത്തര്‍പ്രദേശിന്റെ ഈ അപൂര്‍വ്വ നേട്ടത്തിനെ ലോകാരോഗ്യസംഘടന അഭിനന്ദിച്ചു. ബോംബെ ഹൈക്കോടതിയും യോഗി സര്‍ക്കാരിനെ അഭിനന്ദിച്ചു. 90,000 വരുന്ന ഗ്രാമങ്ങളില്‍ രോഗികളെ കണ്ടെത്താനും അവരെ തനിച്ച് താമസിപ്പിക്കാനും ബൃഹത്തായ സംവിധാനം ഒരുക്കുന്നതിലും യുപി സര്‍ക്കാര്‍ വിജയിച്ചു. ഇതുവഴി 250 മെട്രിക് ടണ്ണിന് പകരം 1000 മെട്രിക് ടണ്‍ ഓക്സിജന്‍ കണ്ടെത്താന്‍ യുപി സര്‍ക്കാരിന് കഴിഞ്ഞു.

രോഗികളെ കൃത്യമായി നിരീക്ഷിക്കല്‍, പിന്തുടരല്‍, ടെസ്റ്റ് ചെയ്യല്‍ എന്നീ കാര്യങ്ങള്‍ കൃത്യമായി നടത്തിയതിന്റെ പേരില്‍ ലോകാരോഗ്യസംഘടനയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അഭിനന്ദിച്ചു.നിരവധി സംസ്ഥാനങ്ങള്‍ ഓക്സിജന്‍ ക്ഷാമം മൂലം ബുദ്ധിമുട്ടുമ്പോള്‍, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓക്സിജന്‍ എത്തിക്കാനും അത് ട്രാക്ക് ചെയ്യാനും സവിശേഷമായ ഒരു സംവിധാനം ഒരുക്കിയിരുന്നു. ഇത്തരം ഒരു സഹകരണാടിസ്ഥാനത്തിലുള്ള സംവിധാനം വഴി കൃത്യമായി ഓക്സിജന്‍ വേണ്ടിടത്ത് എത്തിക്കുന്നതിലും യോഗി സര്‍ക്കാര്‍ വിജയിച്ചു.