18 – 44 വയസുകാർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ,​ രജിസ്ട്രേഷൻ ഇന്ന് മുതൽ

vaccine

തിരുവനന്തപുരം ; സംസ്ഥാനത്ത് 18-45 വയസ്സുകാരില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. തിങ്കള്‍ മുതല്‍ വാക്‌സിന്‍ നല്‍കും. എല്ലാവര്‍ക്കും നല്‍കുന്നതിന് അര്‍ഹമായ വാക്‌സിന്‍ ഇപ്പോള്‍ ലഭിച്ചിട്ടില്ലെന്നും, ലഭ്യമായ വാക്‌സിന്‍ അനുസരിച്ചായിരിക്കും വിതരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം.

ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയാകും. എന്നാല്‍ കോവാക്‌സിന്‍ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ എടുക്കണം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.കോവിഷീല്‍ഡ് വാക്‌സിന്റെ ഫലപ്രാപ്തി രണ്ടാം ഡോസ് എടുക്കുമ്പോള്‍ 84 മുതല്‍ 112 ദിവസങ്ങളുടെ ഇടവേള കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വാക്‌സിനെടുത്ത് കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.

സമൂഹത്തിലെ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകുന്നതുവരെ പ്രതിരോധത്തിനായുള്ള പ്രാഥമിക കാര്യങ്ങള്‍ എല്ലാവരും തുടരേണ്ടതുണ്ട്.കേരളത്തിന്റെ ടെസ്റ്റിങ് സ്ട്രാറ്റജിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ ആര്‍ടിപിസിആര്‍ ചെയ്ത് അതു വീണ്ടും ഉറപ്പിക്കുന്നതിനു പകരം പോസിറ്റീവ് ആയി പരിഗണിക്കാന്‍ തീരുമാനിച്ചു. ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ടെസ്റ്റ് ചെയ്യുന്ന രീതിയും ഒഴിവാക്കി-മുഖ്യമന്ത്രി അറിയിച്ചു.