എറണാകുളം ജില്ലയിൽ അതീവ ജാഗ്രത

കൊച്ചി: കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ എറണാകുളം ജില്ലയിൽ അതീവ ജാഗ്രത. ഇന്ന് മുതൽ ഒരാഴ്ച കടുത്ത നിയന്ത്രണമാകും ജില്ലയിൽ നടപ്പിലാക്കുക. ജിം മുതൽ സിനിമ ഷൂട്ടിംഗിനും,തിയറ്ററിനും വരെ ഈ കാലയളവിൽ പ്രവർത്തിക്കാൻ അനുമതിയില്ല.തീവ്രവ്യാപനം മാർക്കറ്റുകളിലും, തീരദേശമേഖലകളിലും ഉയർന്ന് തന്നെ നില്‍ക്കുകയാണ്. പിടിവിടുമെന്ന ഘട്ടത്തിലാണ് വാരാന്ത്യ നിയന്ത്രണങ്ങൾക്ക് പിന്നാലെ ഈ ആഴ്ച കർശന നിരീക്ഷണങ്ങൾ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. കടകൾ രാവിലെ 7 മണി മുതൽ 5 മണിവരെ മാത്രമേ തുറക്കാൻ അനുമതി ഉള്ളൂ.

ഹോട്ടലുകളിൽ രാവിലെ 7 മണി മുതൽ രാത്രി 9 വരെ പാർസൽ മാത്രം നൽകാം. ടോഡി ഷോപ്പുകൾക്കും ബാറുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. കല്യാണങ്ങൾക്ക് 30 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇവർ കൊവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം. സർക്കാർ വകുപ്പുകൾ, സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും ഓൺലൈനായി മാത്രം നടത്തണം. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതത്തിനും തടസമില്ല.