മാർച്ച് മാസത്തോടെ കോവിഡിന്റെ മൂന്നാം തരംഗം കുറയും; ശുഭസൂചന പങ്കുവെച്ച് ഐസിഎംആർ

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം മാർച്ച് മാസത്തോടെ കുറയുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മാർച്ച് മാസത്തോടെ രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ കുറയുമെന്ന് ഐസിഎംആർ വിദഗ്ധർ പറയുന്നു. മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഉൾപ്പടെ നിലവിൽ കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത് ഇനിയും കുറയുമെന്നാണ് ഐസിഎംആർ പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ മൂന്നാം തരംഗം ഉയർന്ന് നിൽക്കുന്ന ഘട്ടം കഴിഞ്ഞതായി ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സമീരൻ പാണ്ഡ അറിയിച്ചു. 14.35 ലക്ഷമാണ് രാജ്യത്തെ നിലവിലെ ആക്ടീവ് കേസുകൾ.

മഹാരാഷ്ട്രയിൽ 48,000 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്ത ചില നഗരങ്ങളിൽ ഇപ്പോൾ 15,000 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മാർച്ച് മാസം രണ്ടാം ആഴ്ചയോടെ ഇത് പ്രതിദിന കണക്കിൽ പതിനായിരത്തിന് താഴെയാകുമെന്നും ഗവേഷകർ പറയുന്നു. രാജ്യത്തെ യുവാക്കളാണ് മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ചവരിൽ കൂടുതലും. ഇവരിൽ രോഗലക്ഷണങ്ങൾ താരതമ്യേന കുറവായിരുന്നുവെന്നത് ആശ്വാസകരമാണ്. എന്നാൽ മരണനിരക്ക് ഉയർന്നു തന്നെയായിരുന്നുവെന്നും ഗവേഷകർ പറയുന്നു.