ലോകരാജ്യങ്ങൾക്കു മുൻപിൽ ഇന്ത്യയുടെ സാങ്കേതിക യശസ്സ് വാനോളമുയർത്തിയ ചന്ദ്രയാൻ ദൗത്യത്തിന്‌റെ മൂന്നാം പതിപ്പ് ഈ ജൂലൈ 13നാകും ശ്രീഹരിക്കോട്ടയിൽ നിന്ന് യാത്ര തുടങ്ങുകയെന്ന് ഇസ്‌റോ അറിയിച്ചു. മുൻദൗത്യത്തിലെ ലാൻഡറിനു ധാരാളം പരിഷ്‌കാരങ്ങൾ ഇസ്‌റോ ഇതിനിടെ വരുത്തിയിട്ടുണ്ട്.
സോഫ്റ്റ്വെയർ പരിഷ്‌കാരങ്ങൾ, ലാൻഡറിന്‌റെ കാലുകൾ ശക്തിപ്പെടുത്തൽ തുടങ്ങിയവ ഇതിൽപെടും. ചന്ദ്രയാൻ 2 ദൗത്യത്തിലെ ലാൻഡർ ലാൻഡിങ്ങിനു ശ്രമിച്ച മേഖലയിൽ നിന്നു 100 കിലോമീറ്റർ അകലെയായാണ് ചന്ദ്രയാൻ 3 ലാൻഡ് ചെയ്യാൻ പോകുന്നത്.
ചന്ദ്രയാൻ 2 ലെ ലാൻഡറായ വിക്രം തെന്നിത്തെന്നിയിറങ്ങുന്ന സോഫ്റ്റ്‌ലാൻഡിങ്ങിനു പരീക്ഷിച്ചു പരാജയപ്പെട്ട ശേഷം യുഎസിന്‌റെ ലൂണർ റിക്കണൈസൻസ് ഓർബിറ്റർ ഉപഗ്രഹം ഈ മേഖലയുടെ ചിത്രങ്ങൾ പകർത്തിയിരുന്നു. ചന്ദ്രന്‌റെ ദക്ഷിണധ്രുവം ശാസ്ത്രജ്ഞർക്കു വലിയ താൽപര്യമുള്ള മേഖലയാണ്. ഇവിടെ ഐസ് രൂപത്തിൽ വലിയ ജലനിക്ഷേപമുണ്ട്.

