ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം;എട്ട് പേർ കൊല്ലപ്പെട്ടു, 384 പേരെ സൈന്യം രക്ഷപ്പെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം. എട്ട് പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ ആറ് പേരുടെ നില ​ഗുരുതരം. 384 പേരെ സൈന്യം രക്ഷപ്പെടുത്തി. നേരത്തെ അപകടമുണ്ടായ ചമോലി പ്രദേശത്തിന് അടുത്തുള്ള സുംന എന്ന സ്ഥലത്താണ് ഇപ്പോൾ പ്രളയം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. ഈ ഭാഗത്ത് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ രണ്ടു തൊഴിലാളി ക്യാമ്പുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി പ്രദേശത്ത് കനത്ത മഴയും മഞ്ഞു വീഴ്ചയുമാണ് അനുഭവപ്പെട്ടത്. ഇതാണ് മഞ്ഞിടിച്ചിലിന് കാരണമായത്.

ഇനിയും 150 ലധികം പേരെ രക്ഷപ്പെടുത്താനുണ്ടെന്നാണ് കണക്കാക്കുന്നത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ റോഡ് നിര്‍മ്മാണങ്ങള്‍ എല്ലാം തന്നെ നിര്‍ത്തി വച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ഐടിബിപി സേനയോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലും ചമോലിയില്‍ അപകടമുണ്ടായിരുന്നു.