ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ബംഗാളിലെത്തിയ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാർ. മമതയുടെ പെരുമാറ്റം ‘കാര്‍ക്കശ്യവും അഹങ്കാരവും’ നിറഞ്ഞതായിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനും മമതയ്ക്കുവേണ്ടി അര മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നു. ഇത്തരമൊരു പ്രകൃതി ദുരന്ത സമയത്തുപോലും മമതയുടെ പ്രതികരണം പരിതാപകരവും നിലവാരം കുറഞ്ഞ രാഷട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.
യോഗത്തിന് പ്രധാനമന്ത്രി എത്തിയപ്പോള്‍ ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആരും ഉണ്ടായിരുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.മമതയും ചീഫ് സെക്രട്ടറിയും സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ല. തുടര്‍ന്ന് തിടുക്കത്തില്‍ എത്തിയ മമത ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ഒരുകൂട്ടം പേപ്പറുകള്‍ പ്രധാനമന്ത്രിക്ക് നല്‍കുകയും മറ്റു തിരക്കുകള്‍ ഉള്ളതിനാല്‍ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു.
അതെസമയം പ്രധാനമന്ത്രിയുമായി വിമാനത്താവളത്തില്‍ വെച്ച് 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച മാത്രമാണ് മമത നടത്തിയത്.പശ്ചിമ ബംഗാളിലും ഓഡീഷയിലും യാസ് ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വിമാനത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി കലൈകുണ്ടെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മമത ബാനര്‍ജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു.’താങ്കള്‍ക്ക് എന്നെ കാണണമെന്ന് അറിയിച്ചതിനാലാണ് വന്നത്.
ഈ റിപ്പോര്‍ട്ട് താങ്കള്‍ക്കുമുന്നില്‍ സമര്‍പ്പിക്കാന്‍ ഞാനും ചീഫ് സെക്രട്ടറിയും ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിന് പോകാനുള്ള അനുമതി നല്‍കണം’, എന്ന് മമത അറിയിക്കുകയും യോഗത്തില്‍ പങ്കെടുക്കാതെ പോകുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തുണ്ടായ നാശനനഷ്ടങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി സമയം നീക്കിവെച്ചിരുന്നെന്നും മമതയുടെ അഹങ്കാരവും രാഷ്ട്രീയ നീക്കങ്ങളും അതിന് അനുവദിച്ചില്ലെന്നും കേന്ദ്രം ആരോപിക്കുന്നു.
പ്രധാനമന്ത്രിയുമായി വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തുന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നതായും എന്നാല്‍ വിമാനത്താവളത്തില്‍ കാത്തിരിക്കാന്‍ മമതയോട് ആവശ്യപ്പെടുകയായിരുന്നെന്നും മമതയുടെ ഓഫീസ് പറയുന്നു. മുഖ്യമന്ത്രിക്ക് മറ്റു യോഗങ്ങള്‍ ഉള്ളതായി അറിയിച്ചിരുന്നെന്നും കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയെയും ഗവര്‍ണറെയും പോലെ ഉന്നത സ്ഥാനീയരോട് ഇത്രയും അനാദരവോടെ ഒരു മുഖ്യമന്ത്രി പെരുമാറിയ സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കും, കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.മമത ബാനര്‍ജി പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്‌കരിച്ചതായി ഗവര്‍ണര്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ മുന്നില്‍ ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷന്‍ അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ മമത അനുവദിച്ചില്ല.