ഐപിഎല്‍ കഴിഞ്ഞതിന് ശേഷം വിദേശ താരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് ബിസിസിഐ

മുംബൈ: ‘ഒന്നും പേടിക്കാനില്ല’, ഐപിഎല്‍ കഴിഞ്ഞതിന് ശേഷം വിദേശ താരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). വിദേശ താരങ്ങളെ അവരുടെ നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും, ബിസിസിഐ ചൊവാഴ്ച്ച വ്യക്തമാക്കി.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മൂന്നു ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് ബിസിസിഐയുടെ പ്രതികരണം. രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ട്രൂ ടൈ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങളായ ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ നിന്നും പിന്മാറിയത്.

ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ എങ്ങനെ തിരിച്ച് നാട്ടിലെത്തുമെന്ന ആശങ്ക വിദേശ താരങ്ങള്‍ക്കുണ്ട്. എന്നാല്‍ ഒന്നും പേടിക്കാനില്ല; ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം ബിസിസിഐക്കുണ്ട്’, താരങ്ങള്‍ക്ക് അയച്ച കത്തില്‍ ബിസിസിഐ സിഇഓ ഹമാംഗ് അമിന്‍ പറഞ്ഞു. ‘ഓരോ താരവും തടസ്സങ്ങളില്ലാതെ നാട്ടില്‍ തിരിച്ചെത്തിയെന്ന് ബിസിസിഐ ഉറപ്പുവരുത്തും. നിലവിലെ സാഹചര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ വിദേശ താരങ്ങളെ അതത് നാടുകളില്‍ തിരിച്ചെത്തിക്കാന്‍ ബിസിസിഐ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ഓരോ താരത്തെയും സ്വന്തം നാടുകളില്‍ തിരിച്ചെത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ബിസിസിഐക്കുണ്ട്’, കത്തില്‍ സിഇഓ അറിയിച്ചു.

നിലവില്‍ ആറു വേദികളിലായാണ് ഐപിഎല്‍ നിശ്ചയിച്ചിരിക്കുന്നത്. ടീമുകളുടെ മുംബൈ, ചെന്നൈ പാദങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മുഴുവന്‍ മത്സരങ്ങളും അരങ്ങേറുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തിട്ടുണ്ട്. മെയ് 15 വരെ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയില്‍ നിന്നും വിമാനങ്ങള്‍ പറക്കില്ല. ഐപിഎല്ലില്‍ പങ്കെടുക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തുന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റര്‍ ഡേവിഡ് ഹസി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

14 താരങ്ങളാണ് ഈ വര്‍ഷം ഐപിഎല്‍ കളിക്കുന്നത്. റിക്കി പോണ്ടിങ്, സൈമണ്‍ കാറ്റിച്ച് ഉള്‍പ്പെടെയുള്ളവര്‍ പരിശീലകരായും ടൂര്‍ണമെന്റിനൊപ്പമുണ്ട്. മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ, മൈക്കല്‍ സ്ലേറ്റര്‍, ലിസ സ്താലേക്കര്‍ തുടങ്ങിയവര്‍ കമ്മന്റേറ്റര്‍ പട്ടികയിലെ ഓസ്‌ട്രേലിയന്‍ സാന്നിധ്യമാണ്. ഓസ്‌ട്രേലിയക്ക് പുറമെ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവടങ്ങളില്‍ നിന്നും താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ആശങ്ക പരസ്യമായി പങ്കുവെച്ചിട്ടില്ല. മെയ് 30 -ന് അഹമ്മദാബാദില്‍ വെച്ചാണ് ഐപിഎല്‍ ഫൈനല്‍ നടക്കുക.