തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ലോക്ക് ഡൗണിൽ ഇളവ്. ബക്രീദ് പ്രമാണിച്ചാണ് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലോക്ക് ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി) കടകൾക്കു പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവയും തുറക്കുന്നതിന് അനുമതിയുണ്ട്. രാത്രി 8 മണി വരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്ന് ചർച്ചയ്ക്ക് ശേഷം വ്യാപാരികൾ അറിയിച്ചിരുന്നു. മുഖ്യമന്ത്രി വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവം കേട്ടെന്നും സംഘടനാ നേതാക്കൾ ചർച്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ബക്രീദിനും ഓണക്കാലത്തും കച്ചവടം നടക്കാൻ അനുവദിക്കണമെന്നായിരുന്നു വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നത്. വെള്ളപ്പൊക്കവും കോവിഡും കാരണം മൂന്ന് ഓണക്കാലത്തെ കച്ചവടം പോയെന്നും വ്യാപാരികൾ പറഞ്ഞിരുന്നു. നിയമം ലംഘിച്ച് കോവിഡ് കാലത്ത് കട തുറക്കുമെന്നല്ല പറഞ്ഞതെന്നും പ്രതിഷേധത്തിന്റെ ഭാഗമായി പറഞ്ഞതാണെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. നിയമം ലംഘിച്ച് കട തുറക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. സംഘടന അവതരിപ്പിച്ച വിഷയങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും അവതരിപ്പിക്കാത്ത വിഷയങ്ങൾ ചോദിച്ചറിഞ്ഞുവെന്നും വ്യാപാരികൾ വിശദമാക്കി.

