വാക്‌സിന്‍ ചലഞ്ച് : സഹകരണമേഖലയിലെ ജീവനക്കാരില്‍ നിന്നും പിരിവ്

തിരുവനന്തപുരം: സഹകരണമേഖലയിലെ ജീവനക്കാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 200 കോടി വാക്‌സിന്റെ പേരില്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സഹകരണ മേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ചു നല്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. രണ്ട് ദിവസത്തെ ശമ്പളം സഹകരണ ജീവനക്കാര്‍ സിഎംഡിആര്‍എഫിലേക്ക് നല്കണം.പ്രാഥമിക വായ്പാ സംഘങ്ങള്‍് ഗ്രേഡിങ് പ്രകാരം രണ്ട് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വാക്‌സിന് ചലഞ്ചിന് നല്കണം.
വാക്‌സിന് ചലഞ്ചില് പങ്കെടുത്തു കൊണ്ട് തന്റെ ഒരു മാസത്തെ ശമ്പളം സിഎംഡിആര്‍എഫിലേക്ക് നല്കുമെന്നു മന്ത്രി വ്യക്തമാക്കി.
സഹകരണ ആശുപത്രികള്‍, ലാബുകള്‍, ആംബുലന്‍സുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ കൂടുതല്‍ സേവന സന്നദ്ധമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്കി. പലവ്യഞ്ജനങ്ങള്‍, മരുന്ന് എന്നിവയുടെ വാതില്‍പടി വിതരണം കണ്‍സ്യൂമര്‍ ഫെഡ് കൂടുതല്‍ വിപുലമാക്കും. മാര്‍ക്കറ്റിങ് ഫെഡറേഷനും ഇതു പോലുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ ഉറപ്പ് നല്കി.